മുഖ്യമന്ത്രിയുടെ മോർഫ് ചിത്രം പ്രചരിപ്പിച്ച സംഭവം; കേസ് രജിസ്റ്റർ ചെയ്ത പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

മുഖ്യമന്ത്രിയുടെ നഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് പ്രചരിപ്പിച്ച സംഭവത്തിലെ കേസിൽ നിലനിൽക്കാത്ത വകുപ്പ് ഉൾപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് ഡിജിപിയ്ക്ക് പരാതി. മുഖ്യമന്ത്രി വി ഡി സതീശന്റെതെന്ന് വരുത്താൻ അർദ്ധനഗ്ന ചിത്രം മോർഫ് ചെയ്ത് കൃത്രിമമായി നിർമ്മിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് ചിറ്റാരിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലനിൽക്കാത്ത നിസ്സാര വകുപ്പ് ചേർത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. സംഭവം വളരെ ഗൗരവ സ്വഭാവമുള്ളതാണ് എങ്കിലും നിസ്സാര വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. കലാപ ശ്രമത്തിനുള്ള വകുപ്പ് ചേർത്തത് നിലനിൽക്കുന്നതല്ല. കേരള ഗവൺമെന്റിനെ നയിക്കുന്ന വ്യക്തിക്ക് എതിരെയാണ് കുറ്റകൃത്യം നടന്നിരിക്കുന്നത്. പ്രസ്തുത സാഹചര്യത്തിൽ സംഭവത്തിൽ രാജ്യവിരുദ്ധ പ്രവൃത്തിയുമായി ബന്ധപ്പെട്ട വകുപ്പ് കേസിൽ ഉൾപ്പെടുത്തി കാണുന്നില്ല.
സംഭവത്തിൽ നിലനിൽക്കുന്ന മറ്റ് വകുപ്പുകളും ഉൾപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള നടപടികൾ പോലീസ് നടത്തിയിട്ടുമില്ല. മുഖ്യമന്ത്രി സ്ഥാനത്ത് പ്രവർത്തിക്കുന്ന വ്യക്തിയ്ക്ക് എതിരെയുള്ള അതിക്രമങ്ങൾക്ക് അതിന്റേതായ ഗൗരവത്തിലെ കുറ്റകൃത്യ പ്രവർത്തിയായി കാണാത്തതും ആവിശ്യമായ കർശന വകുപ്പ് ചേർക്കാത്തതും അന്വേഷിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. ചിറ്റാരിക്കൽ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് മുഖ്യമന്ത്രിയുടേതായ നഗ്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. സംഭവത്തിൽ ഷാജഹാൻ, സ്നേഹജൻ എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു.



