ഒടുവിൽ ആശ്വാസം, സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: അഞ്ചുദിവസത്തിന് ശേഷം ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 85രൂപ കുറഞ്ഞ് 14, 205 രൂപയായി. പവന് 680 രൂപ കുറഞ്ഞ് 1,13,640 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്ന് താഴ്ന്നത്.
പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യത്തിൽ അയവ് വന്നിട്ടില്ല. ഈ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർദ്ധിക്കുകയും ഡോളർ സൂചിക ഉയർന്ന് നിൽക്കുകയും ചെയ്യുന്നതാണ് ഇന്ന് സ്വർണവില കുറയാൻ ഇടയാക്കിയത്. ഇന്നലെ പവന് വില 160 രൂപ ഉയർന്ന് 1,14,320 രൂപയായി. ജൂൺ 30ന് പവൻ വില 1,02,760 രൂപ വരെ ഇടിഞ്ഞിരുന്നു. ഒന്നര മാസത്തിനിടെ പവൻ വില 11,560 രൂപയാണ് കൂടിയത്.ജൂണിന് ശേഷം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ ശക്തമായി തുടരുന്നു.
വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകളനുസരിച്ച് ജൂണിൽ കേന്ദ്ര ബാങ്കുകൾ 51 ടൺ നെറ്റ് സ്വർണം വാങ്ങി. മേയിൽ 41 ടൺ വാങ്ങിയിരുന്നു. ഇക്കാലയളവിൽ 19 ടൺ സ്വർണം വാങ്ങിയ പോളണ്ടാണ് ഒന്നാമത്. ചൈനയിലെ കേന്ദ്ര ബാങ്ക് 15 ടൺ വാങ്ങി. ഉസ്ബെക്കിസ്ഥാൻ 9 ടണ്ണും ഖസാക്ക്സ്ഥാൻ, സിംഗപ്പൂർ എന്നിവ 7 ടൺ വീതവും ശേഖരം വർദ്ധിപ്പിച്ചു. ജോർദാൻ, ചെക്ക് റിപ്പബ്ളിക് എന്നിവയും സ്വർണം വാങ്ങി.
വെള്ളിവില സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് നേരിയ ഇടിവ്. ഒരു ഗ്രാം അഞ്ച് രൂപ കുറഞ്ഞ് 250 രൂപയായി. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,50,000 രൂപ നൽകണം.

