നവീൻ ബാബുവിന്റെ മരണം; കേസന്വേഷണം സിബിഐക്ക് വിട്ടു

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കൂടാതെ, നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനവും നൽകും.
നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു.
യാത്രയയപ്പ് യോഗത്തിനിടെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി.പി. ദിവ്യ നടത്തിയ പരാമർശങ്ങളാണ് സംഭവങ്ങളുടെ തുടക്കമെന്ന നിലയിലാണ് അന്വേഷണത്തിൽ വ്യക്തമാക്കുന്നത്. പിന്നീട് നവീൻ ബാബു ആത്മഹത്യ ചെയ്തതോടെ സംഭവം വലിയ രാഷ്ട്രീയ വിവാദമായി മാറി.
ഒക്ടോബർ 14-നാണ് വിവാദ യാത്രയയപ്പ് യോഗം നടന്നത്. സ്ഥലംമാറ്റത്തിന് പിന്നാലെ നടന്ന ചടങ്ങിൽ ക്ഷണിക്കാതെ എത്തിയ ജില്ലാ പഞ്ചായത്ത് അധ്യക്ഷയുടെ പരാമർശങ്ങൾ ഉദ്യോഗസ്ഥനെ മാനസികമായി ബാധിച്ചതായാണ് ആരോപണം.
പിന്നീട് രാത്രി 8.55-നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. പുലർച്ചെ ബന്ധുക്കൾ ചെങ്ങന്നൂരിലെത്തിയപ്പോഴാണ് അദ്ദേഹം ട്രെയിനിൽ ഇല്ലെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിലെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.



