പ്ലേ ഓഫ് നിരാശ തുടരും; കോലിയുടെ കാത്തിരിപ്പിന് വീണ്ടും നീളം

അഹമ്മദാബാദ്: ഐപിഎല്ലിലെ ഏറ്റവും മികച്ച റണ്‍വേട്ടക്കാരന്‍ എന്ന ഖ്യാതിയുണ്ടെങ്കിലും പ്ലേ ഓഫ് മത്സരങ്ങളില്‍ വിരാട് കോലിയെ പിന്തുടരുന്ന നിരാശ ഇത്തവണയും തുടര്‍ന്നു. ഐപിഎല്‍ 2026ലെ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെയാണ് കോലി പുറത്തായത്. ഇതോടെ ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി നേടാനായി കോലിക്ക് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ പത്ത് വര്‍ഷമായി പ്ലേ ഓഫ് ഘട്ടങ്ങളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

ഗുജറാത്തിന്റെ പേസ് നിരയെ നേരിട്ട കോലി 25 പന്തുകളില്‍ നിന്ന് 172 സ്‌ട്രൈക്ക് റേറ്റോടെ 43 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും ഒന്‍പതാം ഓവറില്‍ ജേസണ്‍ ഹോള്‍ഡറുടെ പന്തില്‍ ബോള്‍ഡാവുകയായിരുന്നു. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഫൈനലിലാണ് കോ്ലി അവസാനമായി പ്ലേ ഓഫില്‍ ഒരു അര്‍ദ്ധ സെഞ്ചുറി (54 റണ്‍സ്) നേടിയത്. അതിനുശേഷം താരം പ്ലേ ഓഫില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഗുജറാത്തിനെതിരെ നേടിയ ഈ 43 റണ്‍സ്.

പ്ലേ ഓഫിലെ കണക്കുകള്‍

ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ 17 പ്ലേ ഓഫ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോഹ്ലി 396 റണ്‍സാണ് ആകെ നേടിയിട്ടുള്ളത്. ഇതില്‍ വെറും രണ്ട് തവണ മാത്രമാണ് അര്‍ദ്ധ സെഞ്ചുറി പിന്നിടാന്‍ സാധിച്ചത്. 2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുറത്താകാതെ നേടിയ 70 റണ്‍സാണ് പ്ലേ ഓഫിലെ ഉയര്‍ന്ന സ്‌കോര്‍. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 54 റണ്‍സാണ് മറ്റൊരു അര്‍ധ സെഞ്ചുറി. ലീഗ് ഘട്ടങ്ങളില്‍ റണ്‍മല തീര്‍ക്കുന്ന കോ്ലിക്ക് നിര്‍ണ്ണായകമായ നോക്കൗട്ട് മത്സരങ്ങളില്‍ ആ മികവ് തുടരാനാകുന്നില്ല എന്നത് ആരാധകരെ നിരാശപ്പെടുത്തുന്നുണ്ട്.

കോലി നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ രജത് പടിധാറിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം ബെംഗളൂരുവിനെ പ്ലേ ഓഫ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലെത്തിച്ചു. വെറും 33 പന്തില്‍ നിന്ന് പുറത്താകാതെ 93 റണ്‍സ് അടിച്ചുകൂട്ടിയ പടിധാര്‍ ആര്‍സിബിയെ 254 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. കോലിയുടെ 43 റണ്‍സിന് പുറമെ ദേവ്ദത്ത് പടിക്കല്‍ (18 പന്തില്‍ 30), ക്രുണാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരും ബാറ്റിങ്ങില്‍ മികച്ച പിന്തുണ നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button