എസ്.എച്ച്.ഒ. പരിഷ്കാരം സമയബന്ധിതമായി നടപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ. സംവിധാനത്തിൽ ആവശ്യമായ പരിഷ്കാരങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എച്ച്.ഒ. സംവിധാനം പുനഃപരിശോധിക്കുന്നതിനായി സർക്കാർ സമിതിയെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ട് ലഭിച്ച ശേഷം ഡി.ജി.പി.യുടെ ശുപാർശ കൂടി പരിഗണിച്ച് അന്തിമ തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്റ്റേഷൻ ചുമതല സി.ഐ.മാർക്ക് നൽകിയതോടെ എസ്.ഐ.മാരുടെ പ്രവർത്തനോത്സാഹം കുറഞ്ഞതായും അവരുടെ പ്രവർത്തനത്തിൽ മാന്ദ്യം സംഭവിച്ചതായും പൊതുജനങ്ങളിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായം ലഭിച്ചിരുന്നു. പഴയ സംവിധാനമാണ് കൂടുതൽ ഫലപ്രദമെന്ന അഭിപ്രായമാണ് പല ഉദ്യോഗസ്ഥരും പങ്കുവച്ചത്.
മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ നടപടിയായതിനാലാണ് എസ്.എച്ച്.ഒ. സംവിധാനത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. മുൻ സർക്കാർ കൊണ്ടുവന്ന പദ്ധതിയാണെന്ന കാരണത്താൽ മാത്രം നിലവിലെ സർക്കാർ അത് ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കിയാകും തുടർനടപടികൾ സ്വീകരിക്കുക.
അതേസമയം, വിയ്യൂർ ജയിലിലെ തടവുകാരന്റെ മരണവുമായി ബന്ധപ്പെട്ട് ജയിൽ വകുപ്പ് മേധാവിയുമായി സംസാരിച്ചതായും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജയിൽ മർദ്ദനം നടന്നതായി സ്ഥിരീകരിക്കുന്ന രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്ലേറ്റ്ലെറ്റ് കുറവാണ് മരണകാരണമെന്ന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഭവത്തെക്കുറിച്ചുള്ള പൂർണ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.



