അർജുൻ ആയങ്കിക്ക് ആശ്വാസം; സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം

കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. എന്നാൽ കാപ്പക്കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരേണ്ടിവരും.
അർജുൻ ആയങ്കിയെ കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കാനുള്ള നടപടി പൊലീസ് തുടങ്ങിയിട്ടുണ്ട്. തലശ്ശേരി സബ് ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ നൽകും. കൂടാതെ അർജുന് ഇന്ന് കാപ്പാ നോട്ടീസും കൈമാറും. കഴിഞ്ഞ ദിവസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്.
കാപ്പ ചുമത്തുന്നതിനുള്ള കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ കളക്ടർ അംഗീകരിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുനെന്നും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്തിയത്. കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.



