സി.പി.എമ്മില്‍ വന്‍ നേതൃമാറ്റത്തിന് സാധ്യത; പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയാക്കണമെന്ന ആവശ്യം ശക്തമാകുന്നു; കെ.എന്‍. ബാലഗോപാല്‍ പ്രതിപക്ഷ നേതാവായേക്കുമെന്നും സൂചന

സി.പി.എമ്മില്‍ സുപ്രധാനമായ നേതൃമാറ്റങ്ങള്‍ ഉണ്ടായേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. പാര്‍ട്ടിയെയും മുന്നണിയെയും പുതിയ രീതിയില്‍ നയിക്കാനും ശക്തമായ തിരിച്ചുവരവുകള്‍ ലക്ഷ്യമിട്ടും പ്രമുഖ നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുകഴിഞ്ഞു. ഇതിന്റെ ഭാഗമായി പി. ജയരാജനെ സി.പി.എം സംസ്ഥാന സെക്രട്ടറിയാക്കണമെന്ന ആവശ്യവും, ഒപ്പം കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമുള്ള ചര്‍ച്ചകളുമാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചൂടുപിടിക്കുന്നത്.

പാര്‍ട്ടിക്കുള്ളിലെയും മുന്നണിയിലെയും നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ നേതൃമാറ്റം അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പ്രമുഖര്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. കേരള രാഷ്ട്രീയത്തിലെ അതികായനായ പി. ജയരാജന്റെ പേര് വീണ്ടും മുന്‍നിരയിലേക്ക് വരുമ്പോള്‍ അത് പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആര്‍.എസ്.എസ് ആക്രമണങ്ങളെ നേരിടുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളും താഴേത്തട്ടിലുള്ള അണികളുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിന് അനുകൂലമായ പ്രധാന ഘടകങ്ങളായി മാറുന്നുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച പി. ജയരാജന്റെ ജീവിതം നിരവധി പ്രതിസന്ധികളെ അതിജീവിച്ചുള്ളതാണ്. 1999 ആഗസ്റ്റ് 25-ന് തിരുവോണ നാളില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ഒമ്പതംഗ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരണത്തെ മുഖാമുഖം കണ്ടു അത്ഭുതകരമായിട്ടാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അണികളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹവും വികാരവുമാണ് അദ്ദേഹത്തിന്റെ ഈ നേതൃസ്ഥാനത്തേക്കുള്ള കടന്നുവരവിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

രാഷ്ട്രീയ രംഗത്ത് 1972-ല്‍ സി.പി.എം അംഗമായി ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പത്തു വര്‍ഷത്തോളം കൂത്തുപറമ്പ് ഏരിയാ സെക്രട്ടറിയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റിലെത്തുകയും, 1998-ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 2010 ഡിസംബര്‍ മുതല്‍ 2019 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പാര്‍ട്ടിക്ക് ശക്തമായ അടിത്തറ നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പിന്നീട് കരിയറില്‍ ചില തിരിച്ചടികളും വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. 2019-ല്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ അദ്ദേഹം കെ. മുരളീധരനോട് പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് പഴയതുപോലെ ജില്ലാ സെക്രട്ടറി പദത്തിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ലെങ്കിലും 2021-ല്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി വീണ്ടും ഭരണപരമായ ചുമതലകളിലേക്ക് എത്തി.

അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി വിവാദങ്ങളും നിഴല്‍ വീഴ്ത്തിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ അദ്ദേഹത്തെ പുകഴ്ത്തി പുറത്തിറങ്ങിയ ഒരു ഗാനം പാര്‍ട്ടിയില്‍ വലിയ തോതിലുള്ള വ്യക്തിപൂജാ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കൂടാതെ കതിരൂര്‍ മനോജ് വധക്കേസിലും, അരിയില്‍ ഷുക്കൂര്‍ വധക്കേസിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെട്ടതും രാഷ്ട്രീയ കേരളത്തില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളതാണ്.

തുടര്‍ന്ന് 2025-ല്‍ കൊല്ലത്ത് വെച്ച് നടന്ന സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കാതിരുന്നത് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അണികളെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ക്ക് നിശ്ചയിച്ച പ്രായപരിധിയായ 75 വയസ്സ് അടുത്ത സമ്മേളനത്തില്‍ മറികടക്കുന്നതോടെ അദ്ദേഹത്തിന് ഇനിയൊരിക്കലും ആ ഉയര്‍ന്ന ഘടകത്തിലേക്ക് എത്താനാകില്ലെന്നാണ് അന്ന് പൊതുവെ കരുതിയിരുന്നത്.

എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളെയും മാറ്റിയെഴുതിക്കൊണ്ട് പി. ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കുള്ള വഴി തുറന്നത് ഉന്നതതലത്തിലുള്ള പോളിറ്റ് ബ്യൂറോയുടെ ഇടപെടലാണ്. ബി.ജെ.പിയുമായി സി.പി.എം രഹസ്യധാരണ ഉണ്ടാക്കിയെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസ് ആക്രമണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷിയായ ജയരാജന്‍ നേതൃത്വത്തിലേക്ക് വരുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുണ്ടായത്.

ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലങ്ങളില്‍ ബി.ജെ.പിയുമായി ഡീല്‍ ഉണ്ടെന്ന തരത്തിലുള്ള ആക്ഷേപങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുന്നത് വലിയ തിരിച്ചടിയാണെന്ന് കേന്ദ്ര നേതൃത്വം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ പ്രതിസന്ധി എങ്ങനെ മറികടക്കാമആ എന്ന ആലോചനയാണ് ഒടുവില്‍ പി. ജയരാജനിലേക്കുള്ള തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആര്‍.എസ്.എസിന്റെ കടന്നാക്രമണങ്ങളെ രാഷ്ട്രീയമായും പ്രതിരോധപരമായും കണ്ണൂരില്‍ നേരിടാന്‍ പാര്‍ട്ടിയെ സജ്ജമാക്കിയത് ജയരാജനാണെന്ന് പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി ചൂണ്ടിക്കാണിക്കുകയുണ്ടായി.

കേന്ദ്ര നേതൃത്വത്തിന്റെ ഈ നിലപാട് സംസ്ഥാന ഘടകവും ഒടുവില്‍ പൂര്‍ണ്ണമായി അംഗീകരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭരണ-പ്രതിപക്ഷ നിരകളില്‍ മറ്റ് ചില സുപ്രധാന മാറ്റങ്ങള്‍ക്കായുള്ള മുറവിളികളും ഉയരുന്നത്. നിലവിലെ സാഹചര്യത്തില്‍ മികച്ച ഭരണപരിചയവും ജനകീയ മുഖവുമുള്ള കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന തരത്തിലുള്ള ചര്‍ച്ചകളും പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button