വിവാഹിതനായത് 17 ദിവസം മുൻപ്; യുവാവ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ

ഹൈദരാബാദ്: 28കാരനായ നവവരനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ജാബർ ഹുസൈൻ എന്ന യുവാവിനെ അമേരിക്കയിലെ മസാച്യുസെറ്റ്‌സിലുള്ള വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മസാച്യുസെറ്റ്‌സിലെ ലോവലിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു ജാബർ.
17 ദിവസങ്ങൾക്ക് മുൻപായിരുന്നു ജാബറിന്റെ വിവാഹം. ജാബറിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാരിന്റെ സഹായം തേടുകയാണ് കുടുംബം. ഇതുസംബന്ധിച്ച് മജിലിസ് ബച്ചാവോ തെഹ്‌രീക് (എംബിടി) വക്താവ് അംജദ് ഉല്ലാഹ് ഖാൻ വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കറിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിൽ ജാബറിന്റെ പിതാവിന്റെ കത്ത് പങ്കുവച്ചു.
ടെക്‌സാസിൽ ഓഗസ്റ്റ് 28നാണ് ജാബർ വിവാഹിതനായതെന്ന് പിതാവ് മുഹമ്മദ് സാക്കിർ ഹുസൈൻ പറഞ്ഞു. ശേഷം മസാച്യുസെറ്റ്‌സിലേയ്ക്ക് മടങ്ങി. ഭാര്യ ജാബറിനൊപ്പം പോയോയെന്നത് വ്യക്തമല്ലെന്നാണ് വിവരം. സെപ്തംബർ 14നാണ് ജാബർ വീട്ടുകാരോട് അവസാനമായി സംസാരിച്ചത്. എട്ടുമണിക്കൂറിനുശേഷം ഹുസൈൻ മരണപ്പെട്ടതായി റൂംമേറ്റ് ഫോൺ വിളിച്ച് അറിയിക്കുകയായിരുന്നു. ജാബർ ഉറക്കത്തിൽ മരണപ്പെട്ടുവെന്നായിരുന്നു റൂംമേറ്റ് പറഞ്ഞതെന്ന് കുടുംബം വെളിപ്പെടുത്തുന്നു. മകന്റെ മരണകാരണം അറിയാനായി പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് കുടുംബം.
സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിനായി 2021ലാണ് ജാബർ യുഎസിലേയ്ക്ക് പോയത്. കണക്‌ടികട്ടിലെ ന്യൂ ഹാവൻ സർവകലാശാലയിലായിരുന്നു പഠനം. 2023ൽ ഡിഗ്രി പൂർത്തിയാക്കിയതിനുശേഷം എസ്റ്റിമാറ്റർ എന്ന കമ്പനിയിൽ ഇന്റേണായി ജോലിയിൽ പ്രവേശിച്ചതായും ലിങ്ക്‌ഡ്‌ഇൻ പ്രൊഫൈലിൽ പറയുന്നു.ശേഷം ഗ്രീൻ ഇന്റർനാഷണൽ അഫിലിയേറ്റ്‌സ് എന്ന സ്ഥാപനത്തിൽ ജോയിൻ ചെയ്തു. ഇവിടെ മൂന്ന് വർഷം ജോലി ചെയ്തു. ഈ വർഷം ജൂണിലാണ് നിലവിൽ ജോലി ചെയ്തിരുന്ന ലോക്‌നർ എന്ന കമ്പനിയിൽ ജോലിക്കുകയറിയത്.



