കൊവിഡ് മരണം; ആശ്രിതർക്ക് കൈത്താങ്ങായി സർക്കാർ, 9.96 കോടി രൂപ ധനസഹായം അനുവദിച്ചു

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കായി അനുവദിച്ച സാമ്പത്തിക സഹായ പദ്ധതിയിലേക്ക് 9.96 കോടിയുടെ അധിക തുക അനുവദിച്ച് സംസ്ഥാന സർക്കാർ. കൊവിഡ് ബാധിച്ച് കുടുംബനാഥൻ അല്ലെങ്കിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്ന പദ്ധതിയിലേക്കാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട്, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ കളക്ടർമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയിരിക്കുന്നത്. അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് അർഹരായ ബിപിഎൽ കുടുംബങ്ങൾക്ക് ഈ ധനസഹായം ലഭിക്കുന്നത്.



