മുസ്ലിം ലീഗിനും വിസികെയ്ക്കും എതിരെ വിമർശനം വേണ്ട; ഡിഎംകെ പ്രവർത്തകർക്ക് സ്റ്റാലിന്റെ നിർദേശം

ചെന്നൈ: ഡിഎംകെ നേതാക്കളും പ്രവർത്തകരും വിദുതലൈ ചിരുതൈകൾ കക്ഷിക്കും മുസ്ലിം ലീഗ്ക്കും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കരുതെന്ന് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർദ്ദേശം നൽകി. ഡി.എം.കെ നേതാവ് എ. രാജ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്നാണ് സ്റ്റാലിന്റെ ഇടപെടൽ.
പുതുതായി മന്ത്രിമാരായി ചുമതലയേറ്റ നേതാക്കളെ അഭിനന്ദിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം. “ഏത് പാർട്ടിക്കുമുള്ള രാഷ്ട്രീയ തീരുമാനങ്ങൾ അവർക്ക് സ്വതന്ത്രമായി എടുക്കാം. അതിനാൽ ആരെയും വ്രണപ്പെടുത്തുന്ന രീതിയിൽ കടുത്ത വാക്കുകൾ ഉപയോഗിക്കരുത്,” എന്നാണ് സ്റ്റാലിൻ പ്രവർത്തകരോട് അഭ്യർത്ഥിച്ചത്.
ലീഗ് അടക്കമുള്ള സഖ്യകക്ഷികൾ നിലപാട് മാറ്റിയതിനെ വിമർശിച്ച് “നട്ടുവളർത്തിയ തെങ്ങ് എതിർവീട്ടിലേക്ക് ചാഞ്ഞു” എന്നായിരുന്നു എ. രാജയുടെ പരാമർശം. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എന്നാൽ, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിലും മാന്യമായ രാഷ്ട്രീയ സംസ്കാരം പാലിക്കണമെന്ന് സ്റ്റാലിൻ വ്യക്തമാക്കി. “മുത്തமிழർ കലൈഞ്ജറിന്റെ പാതയിലൂടെ വന്നവരാണ് നമ്മൾ. നന്മയെ അംഗീകരിക്കുകയും തെറ്റുകൾ വിമർശിക്കുകയും ചെയ്യുന്ന ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.
സഖ്യരാഷ്ട്രീയത്തിൽ സംഘർഷം ഒഴിവാക്കാനും പ്രവർത്തകരുടെ ഭാഷ നിയന്ത്രിക്കാനും ലക്ഷ്യമിട്ടുള്ള സന്ദേശമായാണ് സ്റ്റാലിന്റെ നിർദേശം രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.



