പിണറായിക്ക് ഇനിമുതല്‍ ഗണ്‍മാനുമില്ല എസ്കോര്‍ട്ടുമില്ല, ആകെയുള്ളത് പൈലറ്റുമാത്രം; അതിസുരക്ഷ പിൻവലിച്ചു

പിണറായി വിജയന് ഇനിമുതല്‍ സെഡ് പ്ളസ് കാറ്റഗറി സുരക്ഷ ഒഴിവാക്കി. മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പ്രതിപക്ഷ നേതാവായതോടെയാണ് അതിസുരക്ഷ സർക്കാർ പിൻവലിച്ചത്.

ഇനിമുതല്‍ വൈ കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിനുണ്ടാവുക. പ്രതിപക്ഷ നേതാവ്, മുൻ മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വച്ചാണ് ഇത്. സെഡ് പ്ളസ് പിൻവലിച്ചതോടെ ഇനിമുതല്‍ പിണറായിക്കൊപ്പം ഗണ്‍മാൻ കൂടെയുണ്ടാവില്ല.

നവകേരള യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ ഗണ്‍മാൻ സന്ദീപ് പിണറായിയുടെ സുരക്ഷാ സംഘത്തില്‍നിന്ന് ഒഴിവായി. അതിസുരക്ഷ പിൻവലിച്ചതോടെയാണ് സന്ദീപിന് പൊലീസിലേക്ക് മടങ്ങേണ്ടിവന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനില്‍കുമാർ ഇപ്പോഴും പിണറായിക്കൊപ്പം തുടരുകയാണ്.

ഗണ്‍മാനെ ഒഴിവാക്കിയതിന് പകരമായി രണ്ട് പിഎസ്‌ഓമാരെ അനുവദിച്ചിട്ടുണ്ട്. എസ്കോർട്ട് ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടരും. അതിനാെപ്പം വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റിയായിരിക്കും സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസിനെ നിയോഗിക്കണോ എന്നകാര്യത്തില്‍ തീരുമാനമെടുക്കുക.

അതേസമയം,നവകേരള സദസിനിടെയുള്ള മർദനത്തില്‍ നാല് ഗണ്‍മാന്മാർക്കെതിരെ നടപടിക്ക് നീക്കമെന്ന് റിപ്പോർട്ട്. മർദനം ചട്ടവിരുദ്ധമാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എസ്.പി. ഷൗക്കത്തലി ഡിജിപിക്ക് റിപ്പോർട്ട് ഉടൻ കൈമാറും. പൊലീസിന്റെ നടപടി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും എസ്‌ഐടി പറയുന്നു.

എം.എല്‍.എ എ.ഡി. തോമസിനെയും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസിനെയുമാണ് ഗണ്‍മാന്മാ‌ർ തല്ലിച്ചതച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ചിലേക്ക് വിളിച്ചുവരുത്തി എസ്.പി ഷൗക്കത്തലിയും സംഘവും അന്വേഷണ നടപടികളും മൊഴികളും വിലയിരുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button