‘ഭയത്തിന്റെ ഇടമല്ല, മൈ പോലീസ് സ്റ്റേഷൻ’; കേരള പോലീസിന് പുതിയ മുഖം

തിരുവനന്തപുരം : പൊലീസ് സ്റ്റേഷൻ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ല, സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പോലീസിനെക്കുറിച്ചുള്ള കാലങ്ങളായുള്ള ഭയത്തിന്റെ ധാരണ മാറ്റി, പോലീസ് തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണം.

അതേസമയം കുറ്റകൃത്യം ചെയ്താൽ പോലീസ് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ കേരള പോലീസിന്റെ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്‌നേഹത്തോടെയും പെരുമാറണം. പരാതി നൽകാൻ എത്തുന്നയാൾക്ക് ഇവിടെ നിന്ന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസം ഉണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദമായ പോലീസ് സങ്കൽപ്പമാണ് ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പോലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് പോലീസിനെയും സജ്ജമാക്കണം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി കൂടുതൽ പ്രൊഫഷണലും കാര്യക്ഷമവുമായ പോലീസ് സേനയെ സൃഷ്ടിക്കണം. അതോടൊപ്പം ജനങ്ങളോട് സൗഹൃദപരമായി ഇടപെടുന്ന പോലീസ് സംവിധാനവും ഉണ്ടാകണം. ഈ രണ്ട് ലക്ഷ്യങ്ങളും ഒരുമിച്ച് കൈവരിക്കാൻ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലഹരിക്കെതിരായ സംസ്ഥാനത്തിന്റെ പോരാട്ടവും അദ്ദേഹം പരാമർശിച്ചു. യുവതലമുറയെ മയക്കുമരുന്നിന്റെ പിടിയിൽനിന്ന് രക്ഷിക്കുന്നതിനുള്ള കേരള പോലീസിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിനും ലോകത്തിനും മാതൃകയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഔദ്യോഗിക ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

കേരള പോലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ നാഴികക്കല്ലാണ് ‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷ വഹിച്ച ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വർഷങ്ങളായി പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ വേഗത്തിലാക്കാനും അവയിൽ നിന്ന് ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിലാദ്യമായി 63 പോലീസ് സ്റ്റേഷനുകളിൽ വനിതകളെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മാറ്റങ്ങൾ പോലീസ് സേനയെ കൂടുതൽ ശക്തമാക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.ചടങ്ങിൽ മേയർ വി.വി. രാജേഷ്, സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മുൻ ഡിജിപിയും പോലീസ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി. പി.വിജയൻ, കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button