ഫോണിന്റെ പേരിൽ വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്; ബക്കറ്റും പാത്രങ്ങളും എറിഞ്ഞ് ആക്രമണം, ദൃശ്യങ്ങൾ പുറത്ത്

അമരാവതി: മൊബൈൽ ഫോൺ കാണാതായതിന്റെ പേരിൽ നഴ്‌സിംഗ് കോളേജിൽ വിദ്യാർത്ഥിനികൾ തമ്മിൽ കൂട്ടത്തല്ല്. ആന്ധ്രാപ്രദേശിലെ കാക്കിനടയിലുള്ള എസ്‌ കെ നഴ്‌സിംഗ് കോളേജിൽ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികളും പ്രാദേശിക വിദ്യാർത്ഥിനികളും തമ്മിലാണ് സംഘർഷമുണ്ടായത്.

ഓഗസ്റ്റ് 21ന് ചാർജ് ചെയ്യാൻ വച്ചതിന് പിന്നാലെ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ കാണാതായതാണ് സംഘർഷത്തിന് തുടക്കം. ട്രാക്കിംഗ് ആപ്പിലൂടെ പരിശോധിച്ചപ്പോൾ ഫോൺ പരിസരത്തുതന്നെയുള്ളതായി കണ്ടെത്തി. മറ്റൊരു വിദ്യാ‌ർത്ഥിനിയാകാം ഫോൺ മോഷ്ടിച്ചതെന്ന സംശയം ബലപ്പെട്ടു. മോഷ്ടാവിനെ പിടികൂടണമെന്ന് വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടത് പ്രാദേശിക വിദ്യാർത്ഥിനികളുമായി വാക്കുതർക്കത്തിനിടയാക്കി.

അധികൃതർ വിഷയത്തിൽ ഇടപെട്ടെങ്കിലും വിവേചനപരമായാണ് ഇടപെട്ടതെന്ന് വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇതിനിടെ പ്രാദേശിക വിദ്യാർത്ഥിനികൾ വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികളെ ഹോസ്റ്റൽ മുറികളിൽ തടഞ്ഞുവച്ചു. കൂട്ടത്തല്ലിനിടെ വിദ്യാർത്ഥികൾ പരസ്പരം ബക്കറ്റും ചെരിപ്പുകളും എറിയുന്നതിന്റെയും വടികൊണ്ട് മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.

സംഘർഷം വർദ്ധിച്ചതോടെ പൊലീസ് ഇടപെടുകയും വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികളെ മറ്റൊരു കെട്ടിടത്തിലേയ്ക്ക് താമസം മാറ്റുകയും ചെയ്തു. മർദ്ദനത്തിൽ ചില വിദ്യാർത്ഥിനികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ മുൻ മുഖ്യമന്ത്രി എൻ ബിരേൻ സിംഗും ഇടപെട്ടു.

മണിപ്പൂരിൽ നിന്നുള്ളവർ ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ എസ് കെ കോളേജിലെ സംഘർഷത്തിൽ ഉൾപ്പെട്ടത് ആശങ്കയുണർത്തുന്നുവെന്നും വിഷയത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പിന്നാലെ സംഘർഷം പരിഹരിക്കാൻ മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടർന്ന് ജില്ലാ കളക്‌ടർ, എസ് പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button