വി.ഡി. സതീശന് നൽകിയ ക്ലീൻ ചിറ്റ് ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി ഡി സതീശന് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത് അസാധാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എംഎൽഎ എന്ന നിലയിൽ വി ഡി സതീശൻ വിദേശയാത്ര നടത്തുന്നതിന് നിയമസഭ സെക്രട്ടറിയേറ്റിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. ആഭ്യന്തര വകുപ്പിൻ്റെ അനുമതിയും കിട്ടിയിട്ടില്ലെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി ഡി സതീശൻ ഫണ്ട് ചോദിക്കുന്ന വീഡിയോ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിനിടെ പ്രദർശിപ്പിച്ചു.
വിദേശത്ത് പോയി ഫണ്ട് അഭ്യർത്ഥിക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രളയസമയത്ത് മന്ത്രിമാർ വിദേശത്ത് പോയി വിദേശമലയാളികളിൽനിന്ന് ഫണ്ട് ശേഖരിക്കാൻ പോലും കേന്ദ്രം അനുവദിച്ചിട്ടില്ല. ഫണ്ട് വാങ്ങാൻ നിയമമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് മറുപടി. ഫണ്ട് ചോദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുകെ സന്ദർശനത്തിനിടെ ആളുകളെ വിളിച്ചുകൂട്ടി ഓരോരുത്തരും 500 പൗണ്ടെങ്കിലും നൽകണമെന്ന് വി ഡി സതീശൻ അഭ്യർത്ഥിച്ചു. ആരുടെ ഒക്കെ സഹായം കിട്ടി, എത്ര ഫണ്ട് വാങ്ങി എന്നതിലൊക്കെ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
വിദേശത്തുനിന്ന് വിവിധ വ്യക്തികളിൽ നിന്നായി 22,500 പൗണ്ട് സമാഹരിച്ചുവെന്ന് അറിയിച്ചിട്ടുണ്ട്. പദ്ധതി നടത്തിപ്പ് ചുമതലയുള്ള മണപ്പാട് ഫൗണ്ടേഷൻ്റെ അക്കൗണ്ടിൽ തുക എത്തിയിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. വിദേശ ഫണ്ട് അനുമതി ഇല്ലാതെ പിരിച്ചെന്ന ഗൗരവമുള്ള കേസ് ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് ക്ലീൻ ചിറ്റ് നൽകുകയാണ്. ഇതൊരു അസാധാരണ സമീപനമാണ്. സ്വതന്ത്ര അന്വേഷണം അവസാനിപ്പിക്കുന്നതിൽ തിടുക്കമുണ്ടായെന്ന് ആഭ്യന്തരമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇന്നലെയാണ് അഴിമതിക്കെതിരായ ‘വിജിലൻസ് വിസിൽ’ ഉദ്ഘാടനം ചെയ്തത്. പദ്ധതി ഉദ്ഘാടനം ചെയ്ത് ഒരുദിവസം പിന്നിടുമ്പോൾ ഗൗരവപൂർവം കേരളം കൈകാര്യം ചെയ്ത വിഷയം തേച്ചുമാച്ച് കളയുകയാണ്. കേസിൽനിന്ന് വി ഡി സതീശനെ രക്ഷിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു. വിഷയം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.



