വിജയ്യുടെ ബ്രിട്ടൻ സന്ദർശനത്തിൽ ബിജെപി വിമർശനം; തൃഷയ്ക്കൊപ്പമുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെ വിവാദം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ ബ്രിട്ടൻ സന്ദർശനത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. മുഖ്യമന്ത്രിയുടെ യാത്ര ഔദ്യോഗികമാണോ അതോ വ്യക്തിപരമാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആവശ്യപ്പെട്ടു. നടി തൃഷയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ശക്തമായത്. യാത്രയെക്കുറിച്ച് സമഗ്രമായ ധവളപത്രം ഇറക്കണമെന്ന് സി.പി.എമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, തമിഴ്നാട്ടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചതോടെ ഭരണകക്ഷിയായ ടി.വി.കെക്ക് പുതിയ വെല്ലുവിളി ഉയർന്നു. മധുരാന്തകത്ത് സി.പി.എമ്മും ധരാപുരത്ത് സി.പി.ഐയും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് അറിയിച്ചു.
അണ്ണാഡിഎംകെ എം.എൽ.എമാർ വിജയിച്ച് ഇരുപതാം ദിവസം രാജിവെച്ചതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജി നടപടി അംഗീകരിക്കാനാവാത്തതാണെന്നും രാഷ്ട്രീയമായി അടിച്ചേൽപ്പിച്ച തിരഞ്ഞെടുപ്പാണിതെന്നും ഇടതുനേതാക്കൾ വിമർശിച്ചു. വർഗീയ ശക്തികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് ടി.വി.കെ സർക്കാരിനെ പിന്തുണയ്ക്കുന്നതെന്നും, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെന്നും ഇടതുപാർട്ടികൾ വ്യക്തമാക്കി.



