“പാകിസ്ഥാനെതിരെ നീണ്ട യുദ്ധത്തിന് ഇന്ത്യ തയ്യാറായിരുന്നു; ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തി”രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തിവയ്ക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഭീകരതയ്‌ക്കെതിരായ സൈനിക നടപടി ഇന്ത്യയുടെ നിർദ്ദേശപ്രകാരമാണ് നിർത്തിവച്ചതെന്നും ആവശ്യമെങ്കിൽ രാജ്യം ഒരു നീണ്ട യുദ്ധത്തിന് പൂർണമായും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. എഎൻഐ ദേശീയ സുരക്ഷാ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ കഴിവുകൾ കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചത്. നമ്മുടെ സ്വന്തം വ്യവസ്ഥകൾ പ്രകാരം സ്വമേധയാ നിർത്തിവയ്ക്കുകയായിരുന്നു. ആവശ്യമെങ്കിൽ ദീർഘനാൾ യുദ്ധം ചെയ്യാൻ ഇന്ത്യ പൂർണ സജ്ജരായിരുന്നു. പെട്ടെന്നുള്ള ആവശ്യങ്ങളിൽ കഴിവുകൾ വികസിപ്പിക്കാനുള്ള ശേഷിയുമുണ്ട്. പണ്ടെത്തെയുംകാൾ ശക്തമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയും.ഇന്ത്യയുടെ സൈനിക ശക്തി സംയുക്തവും സംയോജിതവും ആഗോളവുമായ ശക്തിയായി ഉയർന്നുവന്നിരിക്കുന്നു.
കരസേനയും നാവികസേനയും വ്യോമസേനയും ഒരുമിച്ച് ഒരു പദ്ധതി പ്രകാരം പ്രവർത്തിച്ച് ഇത് തെളിയിച്ചു. സമാധാനകാല ആവശ്യങ്ങൾക്ക് മാത്രമല്ല യുദ്ധകാല ആവശ്യങ്ങൾക്കും നമ്മുടെ സൈനിക-വ്യാവസായിക സമുച്ചയം തയ്യാറാണെന്ന് വീണ്ടും നാം തെളിയിച്ചിരിക്കുകയാണ്. ആണവ ആക്രമണ ഭീഷണി പോലുമുണ്ടായെങ്കിലും ഇന്ത്യ അതിൽ വീണില്ല.പാകിസ്ഥാൻ പോലെയുള്ള രാജ്യങ്ങൾ നിരന്തരം തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് നാം കണ്ടു. ഇന്ത്യയ്ക്കും പാകിസ്ഥാനും ഒരേസമയമാണ് സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ന് ഇന്ത്യ വിവരസാങ്കേതികവിദ്യയിൽ ലോകപ്രശസ്തിയിൽ നിൽക്കുകയാണ്. അതേസമയം, പാകിസ്ഥാൻ അന്താരാഷ്ട്ര തീവ്രവാദത്തിന്റെ ഉറവിടമായി മാറി’- രാജ്‌നാഥ് സിംഗ് വിമർശിച്ചു.



