രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും തടഞ്ഞ സംഭവം; ദില്ലി പൊലീസിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം

ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ ജനപ്രതിനിധികളെ ഡൽഹി പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിൽ പ്രതിഷേധം വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ രംഗത്ത്. ഡൽഹി പൊലീസ് സ്വീകരിച്ച നടപടികൾ പ്രതിഷേധാർഹവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് നിരത്തിൽ വലിച്ചിഴച്ചതും പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും നിരവധി എം പിമാർക്ക് നേരെ കയ്യേറ്റമുണ്ടായതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.
ഇത് ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർഥികളെ ക്രൂരമായി വേട്ടയാടിയ ഭരണകൂട നടപടിക്കെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികളെയാണ് തടയുകയും ആക്രമിക്കുകയും ചെയ്തത്. ഇന്നലെ ദില്ലിയിലെ തെരുവുകളിൽ വിദ്യാർഥികൾക്ക് നേരെ നടന്ന അതിക്രമങ്ങളുടെ തുടർച്ചയാണ് ഇന്നും കണ്ടത്. പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും അടിച്ചമർത്താനുള്ള സമീപനം ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയർത്തുന്ന ശബ്ദം രാജ്യത്തിന്റെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.



