‘കേസ് കൊടുത്താൽ ആയുഷ്‌കാലത്ത് തീരില്ല’; സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേശ് കുമാർ

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ.ബി. ഗണേശ് കുമാർ. ജനാധിപത്യമില്ലെന്ന് പറയുന്നവർക്ക് കേസ് നൽകാമെന്ന സുകുമാരൻ നായരുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഗണേശ് കുമാർ.

താൻ നിലവിൽ കേസ് നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും കേസ് നൽകിയാൽ സുകുമാരൻ നായരുടെ ആയുഷ്കാലത്ത് പോലും അത് തീർപ്പാകില്ലെന്നും ഗണേശ് കുമാർ പറഞ്ഞു. കേസിനായി എൻഎസ്എസിന്റെ പണം ഉപയോഗിക്കുമെന്നും അദ്ദേഹം ആരോപിച്ചു.

മന്നത്ത് ആചാര്യൻ കേസുകൾ ഒഴിവാക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അതുകൊണ്ടാണ് താൻ കേസ് നൽകാത്തതെന്നും ഗണേശ് കുമാർ വ്യക്തമാക്കി. നേരത്തെ ഒരു കേസിൽ എൻഎസ്എസിന്റെ പണം ഉപയോഗിച്ച് അഭിഭാഷകനെ നിയോഗിച്ച് 89 തവണ കേസ് മാറ്റിവെച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത് ജുഡീഷ്യറിയോടുള്ള അനാദരവാണെന്നും ഗണേശ് കുമാർ പറഞ്ഞു.

താൻ കേസ് നൽകിയാൽ സ്വന്തം പണമാണ് ചെലവാകുകയെന്നും സുകുമാരൻ നായർ സ്വന്തം പണം ഉപയോഗിച്ച് കേസ് നടത്താൻ തയ്യാറാണെങ്കിൽ താനും തയ്യാറാണെന്നും ഗണേശ് കുമാർ പറഞ്ഞു.

സുകുമാരൻ നായർ നടത്തിയതായി ആരോപിക്കുന്ന വിവിധ നടപടികളെക്കുറിച്ചും ഗണേശ് കുമാർ ചോദ്യങ്ങൾ ഉന്നയിച്ചു. 44 പേർക്ക് ജോലി നൽകിയെന്നും അതിൽ സുകുമാരൻ നായരുടെ ചെറുമകന് രണ്ട് മാസം മുമ്പ് പ്ലസ് ടു ലാബ് അസിസ്റ്റന്റായി ജോലി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

ഒരു സ്വകാര്യ ബാങ്കിൽ നിന്ന് പണം എടുത്തതും തിരിച്ചടച്ചതും സംബന്ധിച്ചും തമിഴ്നാട്ടിലെ ശ്രീ അയ്യപ്പ കോളേജുമായി ബന്ധപ്പെട്ടും സുകുമാരൻ നായർ വിശദീകരണം നൽകണമെന്ന് ഗണേശ് കുമാർ ആവശ്യപ്പെട്ടു.

താൻ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് സുകുമാരൻ നായർ മറുപടി നൽകണമെന്നും ഒഴിഞ്ഞുമാറരുതെന്നും ഗണേശ് കുമാർ പറഞ്ഞു. സുകുമാരൻ നായർ ചെയ്യുന്നുവെന്ന് താൻ ആരോപിക്കുന്ന തെറ്റുകൾ ഇനിയും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുപറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button