‘രാഷ്ട്രപതിക്കൊപ്പം നിൽക്കുമ്പോൾ അമ്മയുടെ മെസേജ്’; ഫോട്ടോ കണ്ടതോടെ മാറിയ മുഖഭാവം, തുറന്നുപറഞ്ഞ് താരം

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ മുൻ എഡിസി (എയ്ഡ്-ഡി-ക്യാമ്പ്) മേജർ ഋഷഭ് സിംഗ് സാംബ്യാലിന്റെ അഭിമുഖം അടുത്തിടെ ചർച്ചയായിരുന്നു. തന്റെ ഡ്യൂട്ടികളെക്കുറിച്ചെല്ലാം രാജ് ഷമാനിയുമായി നടത്തിയ പോഡ്കാസ്റ്റിൽ ഋഷഭ് പറയുന്നുണ്ട്. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. രാഷ്ട്രപതിയുടെ എഡിസിയായി സേവനമനുഷ്ഠിച്ച സമയത്ത് ഉണ്ടായ മോശം അനുഭവത്തെക്കുറിച്ചും ഇതിൽ അദ്ദേഹം തുറന്നുപറഞ്ഞു.
ഞാൻ വിവാഹിതനാണെന്നും ഒന്നിലേറെ ഭാര്യമാരും നിരവധി പ്രണയബന്ധങ്ങളുമുണ്ടെന്നുമൊക്കെയുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഞാൻ വഞ്ചകനും തട്ടിപ്പുകാരനുമാണെന്ന് വരെ ചില പോസ്റ്റുകളിൽ ആരോപിച്ചിരുന്നു. കർശനമായ പൊലീസ് ബാക്ക്ഗ്രൗണ്ട് വെരിഫിക്കേഷൻ, സുരക്ഷാ പരിശോധനകൾ എന്നിവയ്ക്ക് ശേഷമാണ് സൈന്യത്തിലും രാഷ്ട്രപതി ഭവനിലെയും പദവികളിൽ ഒരാൾ നിയമിക്കപ്പെടുന്നത്.
എന്നിട്ടും ഇത്തരം അടിസ്ഥാനരഹിതമായ കഥകൾ പടച്ചുവിടുന്നത് എന്നെ ഞെട്ടിച്ചു. എനിക്ക് അതിൽ പ്രശ്നങ്ങൾ ഇല്ല. പക്ഷേ ഇത്തരം പ്രചരണങ്ങൾ എന്റെ മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി. ഒരിക്കൽ ഞാൻ രാഷ്ട്രപതി ഭവനിൽ നിൽക്കുമ്പോൾ അമ്മ എനിക്ക് ഒരു ഫോട്ടോ അയച്ചു. അമ്മയ്ക്ക് അത് എവിടെയോ നിന്ന് കിട്ടിയതാണ്. ഒരു യുവതി കുട്ടിയെ കൈയിൽ വച്ച് നിൽക്കുന്നതും അവരുടെ അടുത്ത് ആ യുവതിയുടെ തോളിൽ കൈയിട്ട് ഞാൻ നിൽക്കുന്നതുമാണ് ഈ ചിത്രത്തിൽ ഉള്ളത്.
ഞാൻ അപ്പോൾ രാഷ്ട്രപതിക്കൊപ്പം നിൽക്കുകയായിരുന്നു. പെട്ടെന്ന് എന്റെ മുഖത്തെ ഭാവം മാറി. മാഡം എന്നോട് എന്താണ് കാര്യമെന്ന് ചോദിച്ചു. ഞാൻ മാഡത്തിന് ആ ചിത്രം കാണിച്ചു. അപ്പോൾ എന്നോട് മാഡം ചോദിച്ചു ‘നീ ഇത് എപ്പോഴാണ് ചെയ്തത് എന്ന്’ അപ്പോൾ ഞാനും പറഞ്ഞു അയ്യോ മാഡം ഞാനും അതാണ് ആലോചിക്കുന്നത് എന്ന് ഞാൻ പറഞ്ഞു. പക്ഷേ കേൾക്കുമ്പോൾ കോമഡിയായി തോന്നമെങ്കിലും അത് അത്ര കോമഡിയല്ല. എന്റെ അമ്മയെ അത് വിഷമത്തിലാക്കി’- ഋഷഭ് സിംഗ് വ്യക്തമാക്കി.



