ആർ. ശ്രീലേഖയുടെ പരാമർശം ചർച്ചയാക്കി ബാലഗോപാൽ; ‘കേരള പൊലീസ് ലജ്ജിച്ചു’

തിരുവനന്തപുരം: കാപ്പാ കേസിൽ ജയിലിലായ ബി.ജെ.പി കൗൺസിലർ സുഗതനെ കൗൺസിലർ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പൊലീസിനെ അധിക്ഷേപിച്ച് സംസാരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ. ശ്രീലേഖയ്‌ക്കെതിരെ ബാലഗോപാൽ വിമർശനം ഉന്നയിച്ചത്. പൊലീസ് സേനയെ അപമാനിക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും, സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് പ്രവർത്തിച്ച ഒരാളിൽ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേർന്ന ആർ. ശ്രീലേഖയുടെ രാഷ്ട്രീയ നിലപാടുകളെയും ബാലഗോപാൽ ചോദ്യം ചെയ്തു. ഉത്തരേന്ത്യൻ രാഷ്ട്രീയ ശൈലി തിരുവനന്തപുരത്ത് കൊണ്ടുവരാൻ ശ്രമിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷന്റെ പ്രവർത്തനത്തെയും വിമർശിച്ച ബാലഗോപാൽ, “റീൽസ് ഭരണം” ആണ് ഇപ്പോൾ നടക്കുന്നതെന്ന് ആരോപിച്ചു. ചെറിയ വോട്ടുവ്യത്യാസത്തിലാണ് എൽ.ഡി.എഫിന് ഭരണം നഷ്ടമായതെന്നും, അത് മുതലെടുത്ത് എന്തും ചെയ്യാമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതും ബാലഗോപാൽ വിമർശിച്ചു. സർവകലാശാലകളുടെ സ്വതന്ത്രവും മതനിരപേക്ഷവുമായ സ്വഭാവത്തിന് ഇത്തരം നടപടികൾ യോജിച്ചതല്ലെന്നും, വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



