ആദ്യ മണിക്കൂറിൽ പിണറായി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ യുഡിഎഫിന് വ്യക്തമായ മുൻതൂക്കം. 97 സീറ്റുകളിൽ യുഡിഎഫും 38 സീറ്റുകളിൽ എൽഡിഎഫും 4 സീറ്റുകളിൽ ബിജെപിയും ലീഡ് നേടിയിരിക്കുകയാണ്.
ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാർ പിന്നിലായതാണ് ശ്രദ്ധേയമായത്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ഏറ്റുമാനൂരിൽ വി.എൻ. വാസവൻ, ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു, പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ, കളമശേരിയിൽ പി. രാജീവ്, മാനന്തവാടിയിൽ ഒ.ആർ. കേളു, നേമത്ത് വി. ശിവൻകുട്ടി, ആറന്മുളയിൽ വീണ ജോർജ്, താനൂരിൽ അബ്ദുൽ റഹ്മാൻ, ചേർത്തലയിൽ പി. പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവരാണ് പിന്നിൽ നിൽക്കുന്നത്.
കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളിലേക്ക് യുഡിഎഫ് ലീഡ് ഉയർത്തിക്കൊണ്ടിരിക്കുന്നതാണ് ആദ്യഘട്ടത്തിലെ പ്രധാന പ്രവണതി. എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കുന്ന പേരാമ്പ്രയിൽ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരിൽ ടി.എൻ. പ്രതാപൻ ലീഡ് ചെയ്യുമ്പോൾ, ചവറയിൽ ഷിബു ബേബി ജോണും വട്ടിയൂർക്കാവിൽ കെ. മുരളീധരനും മുന്നിലാണ്.
ആദ്യ മണിക്കൂറിലെ ഫലസൂചനകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കിടയാക്കുമ്പോൾ, തുടർന്നുള്ള റൗണ്ടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.



