പിഎസ്എൽ കിരീടം ബാബർ അസമിന് വേണ്ടിയെന്ന് ആഗ്രഹം; നീണ്ട പരിശ്രമത്തിന് ഫലം കിട്ടട്ടെയെന്ന് പ്രതികരണം

ഇസ്ലാമാബാദ്: പാകിസ്ഥാൻ സൂപ്പർ ലീഗ് രണ്ടാംഘട്ട എലിമിനേറ്ററിൽ ഹൈദരാബാദ് കിംഗ്‌സ്‌മാനോട് തോറ്റ് ഇസ്ലാമാബാദ് യുണൈറ്റഡ് പുറത്തായി. വെറും രണ്ട് റൺസിനാണ് ഹൈദരാബാദ് ഇസ്ലാമാബാദിനെ വീഴ്ത്തിയത്. ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ ബാബർ അസം നയിക്കുന്ന പെഷവാർ സാൽമിയും ഹൈദരാബാദ് കിംഗ്‌സ്‌മാനും തമ്മിൽ ഏറ്റുമുട്ടും. ആദ്യം ബാറ്റുചെയ്‌ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസാണ് സ്‌കോ‌ർ. പുറത്താകാതെ 61 റൺസെടുത്ത ഉസ്‌മാൻ ഖാനാണ് ഹൈദരാബാദിന്റെ ടോപ്പ് സ്‌കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്ലാമാബാദ് പൊരുതി നോക്കിയെങ്കിലും 20 ഓവറിൽ ഏഴ് വിക്കറ്റിന് 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ഇപ്പോഴിതാ പിഎസ്‌എൽ ഫൈനലിൽ ആര് ജയിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇസ്ലാമാബാദ് ക്യാപ്ടൻ ഷദാബ് ഖാൻ. മത്സരശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബർ അസം നയിക്കുന്ന പെഷവാർ സാൽമി കിരീടം ഉയർത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കുറേക്കാലമായി അതിനായി പരിശ്രമിക്കുന്നുണ്ടെന്നും ഷദാബ് ഖാൻ പറഞ്ഞു. ‘ബാബർ ഈ കപ്പ് അടിക്കണമെന്നാണ് എന്റെ ആഗ്രഹം. അദ്ദേഹം അതിനുവേണ്ടി കുറേക്കാലമായി കഷ്ടപ്പെടുന്നുണ്ട്.

അതേസമയം, ഹൈദരാബാദ് കിം‌ഗ്‌സ്‌മാന്റെ കാര്യം പറയുകയാണെങ്കിൽ ഈ സീസണിൽ അവർ എന്തൊക്കെയോ അത്ഭുതങ്ങൾ കാണിച്ച പോലെയാണ് എനിക്ക് തോന്നുന്നത്.’ ഷദാബ് ഖാൻ ചൂണ്ടിക്കാട്ടി.ഹൈദരാബാദിനെതിരായ തോൽവിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു; ‘ആദ്യമൊക്കെ നമ്മൾ വരുത്തിയ ചെറിയ തെറ്റുകൾ നോക്കിയാൽ മനസിലാകും , ആ തെറ്റുകളാണ് അവസാനം തിരിച്ചടിയായത്. അവസാന ഓവറുകളിലെ ബൗളിംഗ് വലിയൊരു പ്രശ്നം തന്നെയായിരുന്നു. ടൂർണമെന്റിലുടനീളം ആ കാര്യത്തിൽ നമ്മൾ അത്ര മികച്ച പ്രകടനമല്ല കാഴ്‌ചവച്ചത്. ഇന്നും അത് തന്നെ സംഭവിച്ചു.

10-15 റൺസ് നമ്മൾ വെറുതെ വിട്ടുകൊടുത്തുവെന്നാണ് എനിക്ക് തോന്നുന്നത്’- അദ്ദേഹം പറഞ്ഞു. ‘റൺസ് പിന്തുടരുന്ന സമയത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. കുറച്ചുകൂടി നന്നായി കളിച്ച് എനിക്ക് ആവേശം നിലനിർത്താമായിരുന്നു. കളിയുടെ ഗതി മാറാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, പക്ഷേ ഓരോ തവണയും കളി നമ്മുടെ കൈയിലേക്ക് വരുന്നു എന്ന് തോന്നുമ്പോഴേക്കും വിക്കറ്റുകൾ നഷ്‌ടപ്പെട്ടുകൊണ്ടിരുന്നു. അവസാന ഓവറുകളിലൊക്കെ സാഹചര്യത്തിനനുസരിച്ച് കുറച്ചുകൂടി ബുദ്ധിപരമായി കളിക്കാമായിരുന്നു.’ ഷദാബ് ഖാൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *