തമിഴ്നാട് വികസന അജണ്ടയുമായി വിജയ് മോദി കൂടിക്കാഴ്ച

ഡൽഹി: തമിഴ്നാട് മുഖ്യമന്ത്രിയായതിന് ശേഷമുള്ള ആദ്യ ഡൽഹി സന്ദർശനത്തിൽ മുഖ്യമന്ത്രി Vijay പ്രധാനമന്ത്രി Narendra Modiയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ഏകദേശം 20 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിൽ തമിഴ്നാടിന്റെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചയായതായി റിപ്പോർട്ട്.
സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ മുൻനിർത്തി നിർണായക ആവശ്യങ്ങൾ വിജയ് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന് മുൻപ് തമിഴ്‌നാടിന്റെ ഔദ്യോഗിക ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കാനായി അനുമതി നൽകണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
കർണാടകയുടെ മേക്കെദാതു അണക്കെട്ട് പദ്ധതിക്കെതിരെയും മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചു. സുപ്രീം കോടതി നിർദ്ദേശങ്ങൾ ലംഘിക്കുന്ന തരത്തിൽ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാട് മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന വിഷയവും കൂടിക്കാഴ്ചയിൽ ചർച്ചയായതായി വിവരം. അതേസമയം, നെതർലൻഡ്സിൽ നിന്ന് ചോള കാലഘട്ടത്തിലെ ചെമ്പോലകൾ തിരികെ കൊണ്ടുവന്ന നടപടിക്ക് പ്രധാനമന്ത്രിക്ക് വിജയ് നന്ദി അറിയിച്ചു.
ഡൽഹി സന്ദർശനത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി കൂടി കൂടിക്കാഴ്ച നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്താമെന്നും സൂചനയുണ്ട്.



