സൂചി കുടുങ്ങിയ കേസിൽ ട്വിസ്റ്റ്; മുഖ്യമന്ത്രിയെ സമീപിച്ച് കുടുംബം

പത്തനംതിട്ട : ജില്ലയിലെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ആറന്മുള സ്വദേശി വത്സലയുടെ ശരീരത്തിൽ നിന്നും ഒടിഞ്ഞ സൂചിയുടെ ഭാഗം കണ്ടെടുത്ത സംഭവത്തിൽ സൂചി കുടുങ്ങിയത് എവിടെ നിന്നാണ് സംഭവിച്ചത് എന്നതിന് തെളിവ് ലഭിച്ചില്ലെന്ന വ്യാജറിപ്പോർട്ട് തയ്യാറാക്കിയ ഡപ്യൂട്ടി ഡിഎംഒ യ്ക്കെതിരെ അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി നല്കിയത്.
ഒരു വർഷത്തിന് മുമ്പ് ആണ് വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അസുഖമായി ചികിത്സ തേടിയത്. ഡോക്ടർ എഴുതിയ കുത്തിവയ്പ് ആശുപത്രി ജീവനക്കാർ നല്കുകയും ചെയ്തു. ഈ സമയത്ത് സൂചി ഒടിഞ്ഞ് ശരീരഭാഗത്ത് കുടുങ്ങി. വിവരം പറയാതെ രോഗിയെ ആശുപത്രി അധികൃതർ വീട്ടിലേയ്ക്ക് പറഞ്ഞ് അയച്ചു. മാസങ്ങൾ കഴിഞ്ഞ് കുത്തി വച്ച ഭാഗത്ത് വേദനയും നീരും പഴുപ്പും ഉണ്ടായതോടെ വത്സല വീണ്ടും
കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സതേടി. സ്കാനിംഗിൽ കണ്ടെത്തിയ ഒടിഞ്ഞ സൂചിയുടെ ഭാഗം പുറത്ത് എടുത്തു. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി റിപ്പോർട്ട് തേടിരുന്നു. സംഭവത്തിൽ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിലെ ഒരു വനിതാ ഡപ്യൂട്ടി ഡിഎംഒ യുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
പകുതി സൂചിയുമായാണ് വത്സലയെ ഡിസ്ചാർജ് ചെയ്തതെന്ന് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കൈമാറി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്നെന്നതിന് തെളിവ് ഇല്ലെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശം നടത്തിയത് കുറ്റക്കാരെ സംരക്ഷിക്കുവാൻ വേണ്ടിയാണെന്നും ഇത്തരത്തിലെ റിപ്പോർട്ട് തയ്യാറാക്കൽ നിയമവിരുദ്ധവും അധികാര ദുർവിനിയോഗമെന്നും ഇതിൻമേൽ അന്വേഷണവും നടപടിയും
വേണമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് ആവിശ്യപ്പെട്ടു.
ചികിത്സാപിഴവും അധികാര ദുർവിനിയോഗപ്രവർത്തികളും മറയ്ക്കുവാൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ് കേന്ദ്രീകരിച്ച് ഒരു വിഭാഗം ഡോക്ടർമാർ സ്ഥിരമായി വ്യാജറിപ്പോർട്ട് തയ്യാറാക്കി വരുന്നതായും അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടി കാട്ടി.



