‘ഇതാണ് യഥാർത്ഥ കേരള സ്റ്റോറി’; മണ്ഡല കണക്കുകളുമായി ശശി തരൂർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വർഗീയവാദികൾക്കുള്ള ശക്തമായ മറുപടിയാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. തവനൂർ, കളമശ്ശേരി, കൊച്ചി മണ്ഡലങ്ങളിലെ ഫലങ്ങൾ വിശകലനം ചെയ്ത് ‘യഥാർത്ഥ കേരള സ്റ്റോറി’ എന്ന പേരിലാണ് അദ്ദേഹം തന്റെ നിലപാട് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
കേരളം ഇപ്പോഴും സാമുദായിക ഐക്യത്തിന്റെ മാതൃകയായി തുടരുന്നുവെന്നും ജാതി–മത വ്യത്യാസങ്ങളെക്കാൾ മനുഷ്യസ്നേഹത്തിനാണ് വോട്ടർമാർ മുൻഗണന നൽകുന്നതെന്നും തരൂർ അഭിപ്രായപ്പെട്ടു.
മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ തവനൂരിൽ കോൺഗ്രസിന്റെ ക്രിസ്ത്യൻ സ്ഥാനാർത്ഥി വി.എസ്. ജോയ് വിജയിച്ചതും, ഇടത് സ്വതന്ത്രനായ കെ.ടി. ജലീലിനെ പരാജയപ്പെടുത്തിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഹിന്ദു ഭൂരിപക്ഷ മണ്ഡലമായ കളമശ്ശേരിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.ഇ. അബ്ദുൾ ഗഫൂറിന്റെ വിജയം, ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമായ കൊച്ചിയിൽ മുസ്ലിം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിന്റെ വിജയം എന്നിവയും അദ്ദേഹം പരാമർശിച്ചു.
മത–ജാതി അടിസ്ഥാനത്തിലുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയ പ്രവണതകൾ കേരളത്തെ ബാധിച്ചിട്ടില്ലെന്നും, മതാതീതമായ രാഷ്ട്രീയ ബോധമാണ് മലയാളി വോട്ടർമാർ പ്രകടിപ്പിക്കുന്നതെന്നും തരൂർ വിലയിരുത്തി.



