“ഭീകരർക്ക് ബിരിയാണി കൊടുത്തവർ”; മമതയ്ക്കും കോൺഗ്രസിനുമെതിരെ അമിത് ഷാ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനുമെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. പാകിസ്ഥാൻ ഭീകരർക്കെതിരെ കർശന നടപടിയെടുക്കുന്നതിന് പകരം മമത ബാനർജിയും കോൺഗ്രസും അവർക്ക് ബിരിയാണി നൽകി പ്രീണിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മമത ബാനർജി പിന്തുണച്ചിരുന്ന മൻമോഹൻ സിംഗ് സർക്കാർ ഭീകരവാദത്തിനെതിരെ മൗനം പാലിച്ചപ്പോൾ, നരേന്ദ്ര മോദി സർക്കാർ ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ശക്തമായ സൈനിക നടപടികളിലൂടെ പാകിസ്ഥാന് തക്കതായ മറുപടി നൽകിയെന്നും അമിത് ഷാ അവകാശപ്പെട്ടു.
ബംഗാളിലെ അഴിമതിക്കും സിൻഡിക്കേറ്റ് ഭരണത്തിനുമെതിരെ ബിജെപി അധികാരത്തിൽ വന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ടിഎംസിക്ക് ജനങ്ങൾ ‘ റ്റാ റ്റാ ബൈ ബൈ’ പറയുമെന്നും അദ്ദേഹം പരിഹസിച്ചു. ഏപ്രിൽ 23-ന് വോട്ടെടുപ്പ് നടക്കുമ്പോൾ അക്രമം അഴിച്ചുവിടുന്ന ഗുണ്ടകൾ വീടുകളിൽ ഇരിക്കുന്നതാണ് നല്ലതെന്നും, അല്ലാത്തപക്ഷം മെയ് 4-ന് ശേഷം ഓരോരുത്തരെയായി പിടികൂടി ജയിലിലടയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ബംഗാളിന്റെ മണ്ണിൽ നിന്നുള്ള ഒരാളായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റം തടയുന്നതിൽ തൃണമൂൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും അതിർത്തി വേലി കെട്ടാൻ മമത ബാനർജി സ്ഥലം നൽകുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു. നുഴഞ്ഞുകയറ്റത്തിന്റെ പേരിൽ ബിഎസ്എഫിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി തിരഞ്ഞെടുത്ത് രാജ്യത്തിന് പുറത്താക്കുമെന്നും, “ഇരട്ട എഞ്ചിൻ” സർക്കാർ ബംഗാളിൽ മികച്ച ഭരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.



