ഇനിയൊരു വന്ദന ഉണ്ടാകരുത്’; ഓപ്പറേഷൻ തൂഫാനിന് പിന്തുണയുമായി വന്ദനയുടെ പിതാവ്

ഹരിപ്പാട്: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലചെയ്ത ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി നാടിൻ്റെ ലഹരി വിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ. ജി. മോഹൻദാസിനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വച്ച് തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിച്ചു. ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും തകർക്കുന്ന മഹാവിപത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ മരണം കേരളം മറക്കാൻ പാടില്ലാത്ത വേദനയാണ്. മറ്റൊരു വന്ദനയും ഈ നാടിന് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മകളെ നഷ്ടപ്പെട്ട ഒരു പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്ന് മോഹൻദാസ് പറഞ്ഞു. ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കും ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ ക്യാമ്പെയ്നിനും അദ്ദേഹം പൂർണ പിന്തുണ പ്രഖ്യാപിച്ചു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്നും, തന്റെ പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അറിയിച്ചു.

ലഹരിക്കെതിരായ പോരാട്ടം നിയമപാലകരുടെ മാത്രം ദൗത്യമല്ലെന്നും, ഓരോ കുടുംബത്തിന്റെയും സാമൂഹിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഡോ. വന്ദന ദാസിന്റെ കുടുംബത്തിന്റെ പിന്തുണ ഈ ജനകീയ മുന്നേറ്റത്തിന് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെയാണ്‌ 2023 മേയ്‌ 10ന്‌ ഡോ. വന്ദനയെ ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കായി പോലീസ്‌ കൊണ്ടുവന്ന പ്രതി സന്ദീപ്‌ കത്രിക കൊണ്ട്‌ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button