മഴക്കുറവ് തിരിച്ചടിയായി; സംസ്ഥാനത്ത് രൂക്ഷ വൈദ്യുതി പ്രതിസന്ധി, സ്വയം നിയന്ത്രണം പാലിക്കണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനുള്ള പ്രധാന കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തതും അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞതുമാണെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. നിലവിൽ വൈദ്യുതി ലഭ്യതയിൽ നേരിടുന്ന കുറവ് വലിയ വെല്ലുവിളിയാണെന്നും, ഈ സാഹചര്യത്തിൽ ഓരോ ഉപഭോക്താവും സ്വമേധയാ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പ്രതിസന്ധി മറികടക്കുന്നതിനായി സോളാർ വൈദ്യുതി സംഭരിക്കാൻ ആവശ്യമായ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ ഉടൻ സജ്ജമാക്കുമെന്ന് മന്ത്രി അറിയിച്ചു. വൈദ്യുതിയുടെ അമിത ഉപയോഗം ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പകൽ സമയങ്ങളിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 19 പൈസ മാത്രമാണ് ചെലവാകുന്നത്. എന്നാൽ രാത്രി സമയങ്ങളിൽ 10 രൂപ നൽകിയാലും വൈദ്യുതി ലഭ്യമാക്കാൻ പ്രയാസമുള്ള സാഹചര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ വൈദ്യുതി ഇപ്പോൾ തിരിച്ചുനൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മഴക്കുറവ് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തര മാർഗങ്ങൾ തേടിവരികയാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. സുരക്ഷിതമായ വൈദ്യുതി ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുമെന്നും, കുടുംബശ്രീ മുഖേന വീട്ടമ്മമാർക്കും പരിശീലനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യുതി ഉപഭോഗം കുറച്ച് പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളുടെ പൂർണ സഹകരണം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, മദ്യനയം, കെപിസിസി അധ്യക്ഷൻ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.



