‘കേരളത്തിലെ കോൺഗ്രസിന് നാഥനില്ല’; സിപിഐയെ യുഡിഎഫിലെത്തിക്കണം: രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്റെ കാര്യത്തിൽ അനിശ്ചിതാവസ്ഥ തുടരുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണ്. ഈ സ്ഥാനത്ത് കടിച്ചുതൂങ്ങാൻ ഇഷ്ടപ്പെടുന്നയാളല്ല നിലവിലെ അദ്ധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
തനിക്ക് ഈ സ്ഥാനം വഹിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് സണ്ണി ജോസഫ് ബന്ധപ്പെട്ടവരെ തീരുമാനം അറിയിച്ചുകഴിഞ്ഞു. കെപിസിസിക്ക് അടിയുറച്ച നേതൃത്വമുണ്ടാകണം. ജില്ലകളിൽ നേതൃത്വം വരണം. പാർട്ടിക്കുവേണ്ടി തെരുവോരങ്ങളിൽ കിടന്ന് കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി, ത്യാഗം സഹിച്ചവരെ കോർപ്പറേഷനുകളിലും ബോർഡുകളിലും പരിഗണിക്കണം. ഇതൊക്കെ തീരുമാനിക്കണമെങ്കിൽ പാർട്ടി നേതൃത്വം വേണം.
വ്യക്തിഗത ഐക്യമുന്നണികൾ വിപുലീകരിക്കുന്നതും ആലോചിക്കണം. സിപിഐ അടക്കമുള്ളവരെ കൂടി കൊണ്ടുവരണം. അതിന് പാർട്ടി പച്ചക്കൊടി കാണിക്കണം. രാഷ്ട്രീയ പ്രതിബദ്ധതയുള്ള അണികളുള്ള പാർട്ടിയാണ് സിപിഐ. അവർ അഴിമതിക്കെതിരാണ്. വർഗീയതയ്ക്കെതിരാണ്. മറ്റെന്നാൾ പാർട്ടി യോഗം ചേരുന്നുണ്ട്. അതിൽ പരസ്യമായി അഭിപ്രായം പറയും. നിഗൂഢമായി കാര്യങ്ങൾ മുന്നോട്ടുപോകാൻ കഴിയില്ല.
കോൺഗ്രസിനകത്ത് ഒരു പിണറായി വിജയൻ ഉണ്ടാകാൻ പാടില്ല. അദ്ധ്യക്ഷനെ നിയോഗിക്കാൻ എന്തുകൊണ്ടാണ് വൈകുന്നതെന്നത് അജ്ഞാതമാണ്. കെപിസിസി അദ്ധ്യക്ഷനാകാൻ ഏറ്റവും യോഗ്യൻ ഞാനാണെന്നതിൽ ഉറച്ചുനിൽക്കുന്നു. ഒന്നും കിട്ടിയില്ലെങ്കിലും മരിക്കുന്നതുവരെ ഞാൻ കോൺഗ്രസുകാരനായിരിക്കും. ജാതി സമവാക്യങ്ങൾ നോക്കി പ്രസിഡന്റിനെ നിശ്ചയിക്കുന്നത് അധാർമികതയാണ്’- രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.



