ക്ലാസിൽ ഗെയിം കളിച്ചത് ചോദ്യംചെയ്‌തു; അദ്ധ്യാപികയുടെ മൂക്ക് തകർത്ത് വിദ്യാർത്ഥി

ആലപ്പുഴ: മാലദ്വീപിലെ സ്‌കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അദ്ധ്യാപികയ്‌ക്ക് ഗുരുതര പരിക്ക്. മാലദ്വീപിലെ ഗധു ദ്വീപിൽ ഗഫാ ധാൽ അടോൾ സ്‌കൂളിലെ അദ്ധ്യാപികയും ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യയുമായ സ്‌മിത എൻ പിള്ളയ്‌ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. ഡോക്‌ടർമാർ അടിയന്തര ശസ്‌ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.

ഏപ്രിൽ 12നായിരുന്നു സംഭവം. ക്ലാസെടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്‌മിത പലതവണ വിലക്കിയിട്ടും വിദ്യാർത്ഥി കൂട്ടാക്കിയില്ല. വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞതോടെ സ്‌മിതയുടെ ഫോൺ വിദ്യാർത്ഥി എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ദീപക് പറഞ്ഞു.

രക്തം വാർന്ന് ബോധരഹിതയായ സ്‌മിതയെ മറ്റ് അദ്ധ്യാപകർ ചേർന്ന് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രഥമശുശ്രൂഷയ്‌ക്ക് ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്‌ടർമാർ നിർദേശിച്ചു. സ്‌മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മാലദ്വീപ് ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്‌മിതയെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ദീപക് പറഞ്ഞു.

ഒരു വർഷം മുമ്പാണ് സ്‌മിത മാലദ്വീപിൽ അദ്ധ്യാപികയായി ജോലിയിൽ ചേർന്നത്. രണ്ടായിരത്തോളം അദ്ധ്യാപകരുള്ള മാലദ്വീപിൽ 75 ശതമാനവും മലയാളികളാണ്. ഈ അദ്ധ്യാപകരുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് ദീപക് പറഞ്ഞു. സ്‌കൂൾ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *