തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി; 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി

Thiruvananthapuram: തിരുവനന്തപുരം നഗരസഭയിൽ ബിജെപിക്ക് തിരിച്ചടി. ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ Kerala High Court റദ്ദാക്കി. നാല് ആഴ്ചയ്ക്കകം വീണ്ടും നിയമാനുസൃതമായി സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് S P Deepak സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.
കേരള മുനിസിപ്പാലിറ്റി നിയമം 1994 പ്രകാരം കൗൺസിലർമാർ ദൈവനാമത്തിലോ സഗൗരവമോ ആയിരിക്കും സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിന് വിരുദ്ധമായ രീതിയിലാണ് ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തതെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
‘ഗുരുദേവ നാമത്തിൽ’, ‘ഉദിയന്നൂർ ദേവിയുടെ നാമത്തിൽ’, ‘കാവിലമ്മയുടെ നാമത്തിൽ’, ‘ഭഗവത് നാമത്തിൽ’, ‘ശ്രീ പത്മനാഭ സ്വാമിയുടെ നാമത്തിൽ’, ‘ഭാരതാംബയുടെ നാമത്തിൽ’, ‘എന്റെ പ്രസ്ഥാനത്തിലെ ബലിദാനികളുടെ പേരിൽ’, ‘ഭാരത മാതാവിന്റെ നാമത്തിൽ’, ‘തിരുവല്ലം പരശുരാമന്റെ നാമത്തിൽ’, ‘ആറ്റുകാൽ അമ്മയുടെ നാമത്തിൽ’ തുടങ്ങി വിവിധ ദൈവങ്ങളുടെയും വിശ്വാസപ്രതീകങ്ങളുടെയും പേരിലായിരുന്നു സത്യപ്രതിജ്ഞയെന്നാണ് ഹർജിയിലെ ആരോപണം.
നിയമത്തിൽ വ്യക്തമായി നിർദേശിച്ച സത്യപ്രതിജ്ഞാ രൂപത്തിൽ നിന്ന് വ്യതിചലിച്ച നടപടിയെ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ റദ്ദാക്കിയ സത്യപ്രതിജ്ഞയ്ക്ക് പകരം നാല് ആഴ്ചയ്ക്കകം വീണ്ടും നിയമപരമായി സത്യപ്രതിജ്ഞ ചെയ്യേണ്ട സാഹചര്യം ബിജെപി കൗൺസിലർമാർക്ക് ഉണ്ടായിരിക്കുകയാണ്.
വിധി തിരുവനന്തപുരം നഗരസഭയിലെ രാഷ്ട്രീയ ചർച്ചകൾക്കും പുതിയ വഴിത്തിരിവായി മാറിയിരിക്കുകയാണ്.



