യുപിഐ ഇടപാടുകൾക്ക് ചാർജെന്ന പ്രചാരണം; വ്യക്തത വരുത്തി ആർബിഐ

ദില്ലി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ദീർഘകാലത്തേക്ക് ശക്തമായി നിലനിർത്തുന്നതിനും കൂടുതൽ വ്യാപകമാക്കുന്നതിനും ന്യായമായ ഫീസ് ഈടാക്കുന്ന സംവിധാനം സഹായിക്കുമെന്നാണ് ആർബിഐയുടെ വിശദീകരണം.
യുപിഐ സേവനം കൂടുതൽ ആളുകളിലേക്കും വ്യാപാരികളിലേക്കും എത്തിക്കുന്നതിനും ഡിജിറ്റൽ പേയ്മെന്റ് സംവിധാനത്തിൽ ആവശ്യമായ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും ഇത്തരം ഫീസ് സഹായകരമാകുമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങൾ, പേയ്മെന്റ് സംവിധാനങ്ങളുടെ സുരക്ഷ എന്നിവയിൽ കൂടുതൽ നിക്ഷേപം നടത്താൻ ഇത് സഹായിക്കുമെന്നാണ് വിശദീകരണം.
അതേസമയം, വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള യുപിഐ ഇടപാടുകൾക്കും വ്യക്തിയിൽ നിന്ന് വ്യാപാരികളിലേക്കുള്ള ഇടപാടുകൾക്കും ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കില്ലെന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. സാധാരണ യുപിഐ ഉപയോക്താക്കൾക്ക് ഇടപാടിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വ്യാപാരികളുമായി ബന്ധപ്പെട്ട ഇടപാടുകളിലും ₹2,000 വരെയുള്ള യുപിഐ പേയ്മെന്റുകൾ സൗജന്യമായി തുടരുമെന്നാണ് വിശദീകരണം. ₹2,000-ന് മുകളിലുള്ള ഇടപാടുകൾക്ക് ബാധകമാകുന്ന ഫീസ് വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക. ഉപഭോക്താവിൽ നിന്ന് നേരിട്ട് ചാർജ് ഈടാക്കുന്ന രീതിയല്ല ഇതെന്നും ആർബിഐ വിശദീകരിച്ചു.



