‘രമേഷ് പിഷാരടി തെറ്റൊന്നും ചെയ്തിട്ടില്ല’; കുറിപ്പുമായി അൻസിബ

കൊച്ചി: വാ‌ർത്താസമ്മേളനത്തിനിടെ ടിനി ടോമുമായുള്ള വിഷയത്തിൽ നടൻ രമേഷ് പിഷാരടിയെ കുറ്റപ്പെടുത്തിയെന്ന മാദ്ധ്യമ വാർത്തകളിൽ പ്രതികരിച്ച് നടി അൻസിബ ഹസൻ. രമേഷ് പിഷാരടി ഒരുപാട് തവണ വിളിച്ചുവെന്നും മാപ്പ് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടുവെന്നുമാണ് വാർത്താസമ്മേളനത്തിൽ അൻസിബ പറഞ്ഞത്. ഇത് എവിടത്തെ ന്യായമാണെന്നും വെള്ളരിക്കാപ്പട്ടണമാണോയെന്നും നടി ചോദിച്ചിരുന്നു. ഇതിലാണിപ്പോൾ വിശദീകരണക്കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ദയവായി വസ്തുതാപരമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക’ എന്ന ക്യാപ്ഷനോടുകൂടിയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപം ശ്രീ. ടിനി ടോമുമായുള്ള വിഷയത്തിൽ അനുരഞ്ജനത്തിനായി ആത്മാർത്ഥമായി മുൻകൈ എടുത്ത ശ്രീ. രമേഷ് പിഷാരടിയെ ഞാൻ കുറ്റപ്പെടുത്തിയതായി ചില മാദ്ധ്യമങ്ങളിൽ വാർത്തകൾ വരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത് പൂർണമായും വസ്തുതാവിരുദ്ധമാണ്.പ്രസ്തുത വിഷയത്തിൽ ശ്രീ. ടിനി ടോം ആവശ്യപ്പെട്ട പ്രകാരം മാപ്പ് എഴുതി നൽകണമെന്ന കാര്യം എന്നെ അറിയിക്കുക മാത്രമാണ് ശ്രീ. രമേഷ് പിഷാരടി ചെയ്തത്. അദ്ദേഹം ഒരു സഹപ്രവർത്തകൻ എന്ന നിലയിലും ഒരു ജനപ്രതിനിധി എന്ന നിലയിലും ഈ വിഷയത്തിൽ മാധ്യസ്ഥം വഹിക്കാൻ എടുത്ത ആത്മാർത്ഥമായ ശ്രമങ്ങളെ ഞാൻ പൂർണമായും മാനിക്കുന്നു.

അദ്ദേഹത്തെ ഞാൻ കുറ്റപ്പെടുത്തിയിട്ടില്ല. ദയവായി ഇത്തരം തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.കൊച്ചിയിൽ നടിമാരായ ഉഷ ഹസീന, മാലാ പാർവതി, മായ വിശ്വനാഥ് എന്നിവരോടൊപ്പം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അൻസിബ അമ്മയിലെ തർക്കങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റി പുറത്തുപോയതെന്ന് അൻസിബ പറഞ്ഞു. കമ്മിറ്റിയുടെ സാമ്പത്തിക റിപ്പോർട്ട് ജനറൽ ബോഡിയിൽ പാസായില്ല. ക്രമക്കേട് നേരിടുന്ന കമ്മിറ്റിയെ അഡ്‌ഹോക്ക് കമ്മിറ്റിയായി അംഗീകരിക്കാൻ എങ്ങനെ ജനറൽ ബോഡിക്ക് കഴിയുമെന്നും അൻസിബ ചോദിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button