അമ്മ’യിൽ ശ്വേതയ്ക്ക് ആശ്വാസം; അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി സ്റ്റേ

കൊച്ചി: മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയിലെ തർക്കങ്ങളിൽ കോടതി ഇടപെടൽ. അമ്മ പ്രസിഡന്റ് ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയെ ഭരണച്ചുമതലയിൽ നിന്ന് എറണാകുളം മുൻസിഫ് കോടതി താത്കാലികമായി വിലക്കി. ശ്വേത മേനോന്റെ കമ്മിറ്റിക്ക് തുടരാമെന്നും കോടതി ഉത്തരവിൽ പറയുന്നു. അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചതിനെതിരെ ശ്വേത നൽകിയ ഹർജിയിലായിരുന്നു കോടതി നടപടി. രമേഷ് പിഷാരടിയാണ് അഡ്ഹോക്ക് കമ്മിറ്റി കൺവീനർ.

ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്ഹോക്ക് കമ്മിറ്റിക്ക് മറുപടിയുമായി ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു.

തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.അമ്മ സംഘടനയുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനത്തെ കുറിച്ച് പറ‌ഞ്ഞിട്ടില്ലെന്ന് ശ്വേത ചൂണ്ടിക്കാണിക്കുന്നു. ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? ഒരു കമ്മിറ്റി പൂർണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ടെന്നും ശ്വേത മേനോൻ പ്രതികരിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button