ആര് മുഖ്യമന്ത്രിയായാലും പരാതിയില്ല, തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടക്കുന്ന ചർച്ചകൾ അനാവശ്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാൻഡിനാണെന്നും മാധ്യമങ്ങളോ സോഷ്യൽ മീഡിയയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാൻഡും എം.എൽ.എമാരും എടുക്കുന്ന ഏത് തീരുമാനത്തെയും താൻ സ്വാഗതം ചെയ്യും. ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്നും പാർട്ടി എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തരം ചർച്ചകൾ സ്വാഭാവികമാണെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം ചർച്ചകൾ പാർട്ടിക്ക് ക്ഷീണമല്ലെന്നും സുധാകരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു
കേന്ദ്ര സർക്കാരിന്റെ വനിതാ സംവരണ ഭേദഗതി ബില്ലിനെതിരെയും പി.ജെ. കുര്യൻ രൂക്ഷവിമർശനം ഉന്നയിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ബിജെപിയെ ഇത്തരമൊരു ബിൽ കൊണ്ടുവരാൻ പ്രേരിപ്പിച്ചത്. വനിതാ സംവരണം തങ്ങൾ കൊണ്ടുവന്നു എന്നും യുപിഎ അത് എതിർത്തു എന്നും വരുത്തിത്തീർക്കാനാണ് എൻഡിഎ ശ്രമിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ഉപയോഗിച്ച് ഇന്ത്യ ഭരിക്കാനുള്ള ഗൂഢലക്ഷ്യമാണ് പ്രധാനമന്ത്രിക്കുള്ളത്. ബിജെപിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ എംപിമാരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഈ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നും പി.ജെ. കുര്യൻ ആരോപിച്ചു.



