വാൽപ്പാറ ദുരന്തത്തിൽ ജീവൻനഷ്‌ടമായവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ ജീവൻനഷ്‌ടമായവർക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. അപകടത്തിന് ഇരകളായ ആറ് അദ്ധ്യാപകരുൾപ്പടെയുള്ള ഒമ്പത് പേരുടെയും മൃതദേഹം പാങ്ങ് ഗവ. ഹയർസെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ പൊതുദർശനത്തിനു വച്ചു. കുട്ടികളുൾപ്പടെ നിരവധിപേരാണ് തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരെ കാണാനായി സ്‌കൂൾ ഗ്രൗണ്ടിൽ തിങ്ങിക്കൂടിയത്.
ഉച്ചയോടെതന്നെ വിവിധയിടങ്ങളിൽ സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായിരുന്നു. മൂന്ന് പള്ളികളിലായാണ് ഏഴ് പേർക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സ്‌കൂളിലെ പ്രധാനാദ്ധ്യാപിക അജിതയുടെ സംസ്‌കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളുത്തൂരിൽ വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
അപകടത്തിൽ രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.തമിഴ്നാട്ടിലെ വാൽപ്പാറയിൽ ഹെയർപിൻ വളവിൽ നിയന്ത്രണംവിട്ട ടെമ്പാേ ട്രാവലർ എണ്ണൂറടിയോളം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നലെ വൈകുന്നേരം 5.30 നായിരുന്നു അപകടം. നാൽപ്പത് ഹെയർപിൻ വളവുകളുള്ള വഴിയിലൂടെ തിരിച്ചിറങ്ങുമ്പോൾ പതിമൂന്നാം വളവിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും 800 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മലപ്പുറത്ത് നിന്ന് വിനോദയാത്ര പോയ അദ്ധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്.
മലപ്പുറം പാങ്ങ് എൽ.പി സ്കൂളിലെ അദ്ധ്യാപകരും ജീവനക്കാരും ഇവരിൽ ചിലരുടെ കുടുംബാംഗങ്ങളുമാണ് വാനിലുണ്ടായിരുന്നത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട ട്രാവലർ സംരക്ഷണ ഭിത്തി തകർത്ത് എണ്ണൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ട്രാവലർ പൂർണമായും തകർന്ന നിലയിലാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.



