ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വംചിന്താ ജെറോം പ്രസിഡന്റ്; ആര്യ രാജേന്ദ്രൻ സെക്രട്ടേറിയറ്റിൽ

തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ സംസ്ഥാനത്തെ ആദ്യ വനിതാ പ്രസിഡന്റായി യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം വിജിനെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുത്തു. മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർ ശ്യാമ, വി അനൂപ്, മുഹമ്മദ് അഫ്‌സൽ, പി ഷബീർ, നിഖിൽ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ.ആർ രാഹുലിനെ ട്രഷററായും തിരഞ്ഞെടുത്തു. ഗ്രീഷ്‌മ അജയ്‌ഘോഷ്, രജീവ് വെള്ളാട്ട്, ശ്യാം പ്രസാദ്, സച്ചിൻ ദേവ്, കെ അനുശ്രീ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ.കൊല്ലം സ്വദേശിയാണ് ചിന്താ ജെറോം. എസ്എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തിൽ എത്തിയത്.
എസ്‌എഫ്‌ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2007-2008 കാലവർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്‌സണായിരുന്നു. കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്.
2021ലും ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലും കല്യാശേരിയിൽ നിന്ന് വിജയിച്ച യുവനേതാവാണ് എം വിജിൻ. എസ്എഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, കണ്ണൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി, കണ്ണൂർ ജില്ലാ ട്രഷറർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്



