നെടുങ്കണ്ടത്ത് ഇരട്ടക്കൊല: അമ്മയെയും സഹോദരനെയും കുഴിച്ചുമൂടിയ കേസിൽ ഇളയ മകൻ സജി പിടിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് വയോധികയായ മാതാവിനെയും മകനെയും കൊലപ്പെടുത്തി വീട്ടുപുരയിടത്തിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പിടിയിൽ. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇളയ മകൻ സജിയാണ് (43) പിടിയിലായിരിക്കുന്നത്. പച്ചടി തോട്ടുവാക്കട പൊന്നുട്ടയിൽ മേരിക്കുട്ടി (70), മകൻ റെജി (48) എന്നിവരുടെ മൃതദേഹങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് സജിയെ പിടികൂടിയത്.

ഇന്നലെ പൊലീസ് നായയെ എത്തിച്ച് പ്രദേശത്ത് നടത്തിയ പരിശോധനയിൽ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്നുരാവിലെയും ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തി. തമിഴ‌്നാട് പൊലീസിനും വിവരം കൈമാറി ചെക്ക്‌പോസ്റ്റുകളില‌ടക്കം പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് സജി പിടിയിലായിരിക്കുന്നത്.കഴിഞ്ഞ പത്താം തീയതി മുതൽ മേരിക്കുട്ടിയെയും മൈക്ക് ഓപ്പറേറ്ററായ റെജിയെയും പുറത്തു കണ്ടിരുന്നില്ല. അമ്മ തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും സഹോദരൻ തിരുവല്ലയിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയെന്നുമാണ് സജി അയൽക്കാരാേട് പറഞ്ഞിരുന്നത്.

ദിവസങ്ങൾ കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിൽ സംശയം തോന്നിയ നാട്ടുകാർ വിവരം മേരിക്കുട്ടിയുടെ മകൾ സിനിയെ അറിയിച്ചു. സിനിയുടെ പരാതിയെ തുടർന്ന് ഞായറാഴ്ച വൈകിട്ട് പൊലീസ് വീടിന് സമീപമെത്തി. ഈ സമയത്ത് യാത്ര പോകാൻ വിധം ബാഗുമായി റോഡിൽ നിൽക്കുകയായിരുന്ന സജി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. പൊലീസും നാട്ടുകാരും പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.ഇന്നലെ പുരയിടത്തിൽ മണ്ണ് ഇളകിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഒരടി താഴ്ചയിൽ നിന്ന് പുരുഷന്റെ കാൽ പുറത്തേക്ക് കണ്ടതോടെ കൊലപാതകം സ്ഥിരീകരിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.45ന് ഫൊറൻസിക് സംഘത്തിന്റെയും പൊലീസ് സർജന്റെയും സാന്നിദ്ധ്യത്തിൽ രണ്ട് മൃതദേഹങ്ങളും പുറത്തെടുത്തു. പൂർണ്ണമായും അഴുകിയ നിലയിലായിരുന്നു. രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇതിനിടെ മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനവും വീണ്ടുമന്വേഷിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. മേരിക്കുട്ടിയുടെ ഭർത്താവായ പാസ്റ്റർ മാത്യുവിനെ 2018 മേയ് ഒൻപതു മുതൽ കാണാതായിരുന്നു. അതിനുശേഷം രോഗാവസ്ഥയിലായ മേരിക്കുട്ടി മൂന്നുവർഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായി. മേരിക്കുട്ടിയും മക്കളായ റെജിയും സജിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *