രക്തസാക്ഷി വിഷ്‌ണുവിന്റെ സഹോദരൻ സിപിഎം വിട്ട് കോൺഗ്രസിൽ; അംഗത്വം നൽകി വിഡി സതീശൻ

തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്‌ണുവിന്റെ സഹോദരനും ബ്രാഞ്ച് അംഗവുമായ വിനോദ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നാണ് വിനോദും സുഹൃത്തുക്കളും അംഗത്വം എടുത്തത്. സിപിഎമ്മിൽ വളരെ സജീവമായി പ്രവർത്തിച്ചയാളാണ് വിഷ്‌ണു. വിഷ്ണുവിന്റെ പേരിൽ സമാഹരിച്ച രക്തസാക്ഷി ഫണ്ടിന്റെ പകുതിയും പാർട്ടി നേതാക്കൾ കൈക്കലാക്കിയെന്ന് സതീശൻ ആരോപിച്ചു.
എന്നൽ പണം വക്കീലിന് കൈമാറിയെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. വക്കീലിനെ ചുമതലപ്പെടുത്തേണ്ടത് സർക്കരാണ്. പാർട്ടി ഇവിടെ രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റുകയാണ് ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ പറഞ്ഞു.ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പ് നടപടി നേരിട്ട നേതാവിന് പാർട്ടി ഇപ്പോൾ ട്രിപ്പിൾ പ്രൊമോഷൻ നൽകി ആദരിച്ചുവെന്ന് വിനോദ് ആരോപിച്ചു. തട്ടിപ്പ് നടത്തിയ നേതാക്കളെ പാർട്ടി ഉന്നത പദവികളിൽ ഇരുത്തിയെന്നും വിനോദ് ആരോപണം ഉന്നയിച്ചു. തട്ടിപ്പ് ആരോപണം നേരിട്ട മുൻ ലോക്കൽ സെക്രട്ടറിയെ സിഐടിയു ജില്ലാ സെക്രട്ടറിയാക്കിയതിന് പിന്നിൽ മന്ത്രി വി. ശിവൻകുട്ടിക്ക് പങ്കുണ്ടെന്നും ആക്ഷേപമുണ്ട്.



