സമൂഹത്തിന് വലിയ ഭീഷണി’; അർജുൻ ആയങ്കിക്കെതിരെ കാപ്പ, കണ്ണൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ

കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവെൻഷൻ ആക്ട് (കാപ്പ) ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും പരിഗണിച്ചാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി സമൂഹത്തിന് വലിയ ഭീഷണിയാണെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. നിലവിൽ ജയിലിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തി.
അർജുൻ ആയങ്കിയെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാനും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.



