‘ഞാൻ പെട്ടുപോയതാണ്, തെറ്റൊന്നും ചെയ്തിട്ടില്ല’; വടകര എംഡിഎംഎ കേസിൽ അധ്യാപിക കാവ്യ രംഗത്ത്

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതേ എനിക്ക് പറയാനുള്ളൂ. ഞാൻ പെട്ടുപോയതാണ്’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. എന്നാൽ, കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നത് അങ്ങനെയല്ലല്ലോ നിങ്ങൾ പറഞ്ഞ ആൾക്കാണ് പണം നൽകിയത് എന്നാണല്ലോ എന്ന ചോദ്യത്തിന് ‘അവൾ പറയുന്നതൊന്നും വിശ്വസിക്കേണ്ട, അതൊന്നുമല്ല റിയാലിറ്റി’ എന്നായിരുന്നു കാവ്യയുടെ മറുപടി. തുടർന്നും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രതിയെ പൊലീസുകാർ കൊണ്ടുപോയി.
വടകര എംഡിഎംഎ കേസിൽ പ്രതികളായ കാവ്യയെയും നീഷ്മയെയുമാണ് വ്യാഴാഴ്ച പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നും ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്.
ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൽ കുര്യാക്കോസുമാണ് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായവർ. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വിൽപ്പനസംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് നൽകുന്നവിവരം. എന്നാൽ, ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല.



