220 കോടി ചെലവാക്കി നായയായി മാറിയ കോടീശ്വരൻ? വൈറൽ വീഡിയോയുടെ പിന്നിലെ സത്യമിതാണ്

ടോക്കിയോ: ഒരു യുവാവ് നായയായി മാറി വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ജപ്പാനിലെ ജാസോ (26) എന്ന കോടീശ്വരനാണ് ഇത്തരത്തിൽ രൂപമാറ്റം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. നായയെ പോലെ മാറാൻ ഏകദേശം 2.2 ബില്യൺ (220 കോടിരൂപ) ചെലവിട്ടെന്നും പലരും അവകാശപ്പെടുന്നു. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ ഇതിന്റെ സത്യമെന്തെന്നാണ് പലരും അന്വേഷിക്കുന്നത്.
യുവാവ് നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ടെന്നും പെരുമാറ്റം പോലും നായയെപ്പോലെയാണെന്നും പുറത്തുവന്ന വീഡിയോയിൽ അവകാശപ്പെടുന്നു. യുവാവ് ജീവിക്കുന്നതും നായയെപ്പോലെയാണെന്നാണ് ചിലർ പറഞ്ഞത്. എന്നാൽ ഈ വിവരങ്ങളൊന്നും ഔദ്യോഗിക സ്രോതസുകൾ സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ ചിലർ പറയുന്നത് ഈ യുവാവ് 220 കോടി രൂപ ചെലവാക്കിയിട്ടില്ലെന്നും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടില്ലെന്നുമാണ്. ജാപ്പനീസ് കമ്പനിയായ സെപ്പെറ്റ് തയ്യാറാക്കിയ റിയലിസ്റ്റിക് നായയുടെ വേഷമാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ഏകദേശം 11-14 ലക്ഷം രൂപയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ടുണ്ട്. ജാസോ എന്നൊരു കോടീശ്വരൻ ഇല്ലെന്നും വെറും 12-15 ലക്ഷത്തിന്റെ വസ്ത്രമാണിതെന്നുമാണ് ചിലർ അവകാശപ്പെടുന്നത്. ജാസോ എന്ന ഒരു യുവാവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്നത് പഴയ വീഡിയോയാണെന്നും ഇത്തരത്തിൽ നായ ആക്കുന്നത് അസാദ്ധ്യമാണെന്നും വിദഗ്ധർ അവകാശപ്പെടുന്നു. ചിലർ ഇത് എഐ വീഡിയോയാണെന്നും ആരോപിക്കുന്നുണ്ട്.



