ഡൽഹിയിലേക്കെന്ന് പറഞ്ഞിട്ട് പാലക്കാട്ട്; അന്വേഷണ കമ്മീഷനെ രമ്യ ഹരിദാസ് കബളിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരുമായുള്ള തമ്മിലടിയുമായി ബന്ധപ്പെട്ട് പുതിയ വിവാദം. കെപിസിസിയുടെ അച്ചടക്ക സമിതിയെ രമ്യ ഹരിദാസ് തെറ്റിദ്ധരിപ്പിച്ചതായാണ് ഉയരുന്ന പുതിയ ആരോപണം. തർക്കവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി ഹാജരാകാൻ പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ ആവശ്യപ്പെട്ടപ്പോൾ താൻ ഡൽഹിയിലേക്ക് പോകുന്നുവെന്നാണ് രമ്യ അറിയിച്ചത്.
ഡൽഹിയിലെ ഔദ്യോഗിക പരിപാടികളിലും ഫരീദാബാദിലെ സെമിനാറിലും പങ്കെടുക്കുമെന്നും ഇതിനായി കേരള ഹൗസിൽ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നുമാണ് എം.എം ഹസൻ അദ്ധ്യക്ഷനായ മൂന്നംഗ അന്വേഷണ സമിതിയെ രമ്യ അറിയിച്ചിരുന്നത്. എന്നാൽ രമ്യ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നുവെന്ന വാർത്തകളാണ് പുറത്തുവന്നത്.
ഇന്നലെ രാത്രി 7.20നുള്ള വിമാനത്തിൽ രമ്യ ഡൽഹിക്ക് പോകുമെന്നാണ് അറിയിച്ചിരുന്നത് എന്നാൽ പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ എംഎൽഎ പങ്കെടുത്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വിമാനത്താവളത്തിലെത്തിയ കേരള ഹൗസിന്റെ വാഹനം രമ്യ എത്താത്തതിനെത്തുടർന്ന് തിരികെ പോകുകയായിരുന്നു. രമ്യ ഇന്ന് പുലർച്ചെ വരെ പാലക്കാട് ഉണ്ടായിരുന്നതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. ഇന്നലെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും രമ്യ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ഡൽഹി യാത്രയുടെ പേരിൽ കോൺഗ്രസ് നേതൃത്വത്തെയും അന്വേഷണ കമ്മീഷനെയും കബളിപ്പിച്ചാണ് രമ്യ പാലക്കാട് ചടങ്ങിനെത്തിയതെന്നാണ് ഉയരുന്ന ആരോപണം.



