‘ഷാനിമോൾ മകളെ പോലെയാണ്’; വിവാദങ്ങൾക്കിടെ വികാരനിർഭര കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോൾ ഉസ്മാൻ തനിക്ക് സഹോദരിയെക്കാൾ മകളെ പോലെയാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഷാനിമോളുമായും മറ്റ് വനിതാ നേതാക്കളുമായും തനിക്കുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
1988-ൽ കെ.എസ്.യു വൈസ് പ്രസിഡന്റായിരുന്ന ഷാനിമോൾ ഉസ്മാനെ ഇന്ദിരാഭവനിൽ നിന്ന് നേരിട്ട് ലോ അക്കാദമിയിൽ ചേർക്കുകയും ഔദ്യോഗിക രേഖകളിൽ ലോക്കൽ ഗാർഡിയനായി ഒപ്പുവെക്കുകയും ചെയ്തതിന്റെ ഓർമ്മകൾ ചെറിയാൻ ഫിലിപ്പ് പങ്കുവെച്ചു. ഷാനിമോളുടെ രാഷ്ട്രീയ വളർച്ച പിതൃതുല്യമായ അഭിമാനത്തോടെയാണ് താൻ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ബിന്ദു കൃഷ്ണ, മന്ത്രി കെ.എ. തുളസി, എം.പി. ജെബി മേത്തർ, എം.എൽ.എ ഉമ തോമസ്, രമ്യ ഹരിദാസ്, വിദ്യാ ബാലകൃഷ്ണൻ തുടങ്ങിയ വനിതാ നേതാക്കളെക്കുറിച്ചും ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പരാമർശിച്ചു. ഇവരെയെല്ലാം താൻ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നതെന്നും അവരുടെ രാഷ്ട്രീയ വളർച്ചയിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ദിരാഭവനിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ വനിതാ എം.എൽ.എമാരെ ഉൾപ്പെടെ ആലിംഗനം ചെയ്യാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെറിയാൻ ഫിലിപ്പിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും അവർ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
ഈ വിവാദങ്ങൾക്കിടെയാണ് വനിതാ നേതാക്കളുമായുള്ള തന്റെ ബന്ധം കുടുംബബന്ധത്തിന് സമാനമാണെന്നും, സ്വന്തമായി കുടുംബമില്ലാത്ത തനിക്ക് ഇവരെപ്പോലെയുള്ള നിരവധി പേരാണ് സ്നേഹവും അടുപ്പവും നൽകുന്നതെന്നും ചെറിയാൻ ഫിലിപ്പ് കുറിപ്പിലൂടെ വ്യക്തമാക്കിയത്.



