സിലിണ്ടർ ക്വോട്ട വെട്ടിക്കുറച്ച് കേന്ദ്രം; ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് തിരിച്ചടി

ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങൾക്ക് നൽകുന്ന പാചകവാതക സിലിണ്ടറുകളുടെ വാർഷിക ക്വോട്ട കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. വർഷത്തിൽ 9 സിലിണ്ടറുകൾ നൽകിയിരുന്ന പരിധി 4 ആയി കുറച്ചതായി അധികൃതർ അറിയിച്ചു.
2016ൽ ആരംഭിച്ച പദ്ധതിയിൽ ആദ്യഘട്ടത്തിൽ വർഷം 12 സിലിണ്ടറുകൾ വരെ അനുവദിച്ചിരുന്നു. പിന്നീട് ഇത് 9 ആയി കുറച്ചിരുന്നു. നിലവിൽ ഗുണഭോക്താക്കളുടെ ശരാശരി ഉപഭോഗം കണക്കിലെടുത്താണ് പുതുക്കിയ ക്വോട്ട നിശ്ചയിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയം വിശദീകരിക്കുന്നത്.
ഓരോ സിലിണ്ടറിനും 300 രൂപ സബ്‌സിഡി നൽകുന്ന പദ്ധതി തുടരുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾ കാരണം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് വലിയ നഷ്ടം നേരിടുന്നതായും അധികൃതർ പറയുന്നു. 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നൽകുമ്പോൾ ഏകദേശം 700 രൂപ നഷ്ടമുണ്ടാകുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു.
അതേസമയം, ഗാർഹിക എൽപിജി സിലിണ്ടർ വിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വില ഉയരുന്നത്. സിലിണ്ടറിന് 29 രൂപയാണ് പുതുതായി കൂട്ടിയത്.
പുതുക്കിയ നിരക്കുകൾ പ്രകാരം തിരുവനന്തപുരം: 951 രൂപ, കൊച്ചി: 949 രൂപ, തൃശൂർ: 954 രൂപ, കോഴിക്കോട്: 950.50 രൂപ എന്നിങ്ങനെയാണ് വില.
മാർച്ച് 7ന് 60 രൂപ വർധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോഴത്തെ മാറ്റം. പെട്രോൾ, ഡീസൽ, വാണിജ്യ പാചകവാതക വിലകളിലും അടുത്തിടെ വർധന ഉണ്ടായിട്ടുണ്ട്. തുടർച്ചയായ വിലക്കയറ്റം പൊതുജന ജീവിത ചെലവിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.



