ധർമേന്ദ്ര പ്രധാന് ഐക്യദാർഢ്യവുമായി ബിജെപി; അമിത് ഷായടക്കം മുതിർന്ന നേതാക്കൾ വസതിയിൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെച്ച ധർമേന്ദ്ര പ്രധാന് പിന്തുണയുമായി ബിജെപി നേതൃത്വം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവരടക്കം മുതിർന്ന നേതാക്കൾ ധർമേന്ദ്ര പ്രധാൻ്റെ വസതി സന്ദർശിച്ച് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിച്ചു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ധർമേന്ദ്ര പ്രധാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ഉന്നത നേതൃത്വം അദ്ദേഹത്തെ സന്ദർശിച്ചത്.
അമിത് ഷായ്ക്കും നിതിൻ നവീനിനും പുറമെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ എന്നിവരും ധർമേന്ദ്ര പ്രധാന് പിന്തുണ അറിയിച്ച് വസതിയിലെത്തി.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിലും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളിലും ധർമേന്ദ്ര പ്രധാൻ നിർണായക പങ്കുവഹിച്ചതായി അമിത് ഷാ പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിനും ഏതൊരു പദവിയേക്കാളും രാജ്യത്തെ യുവാക്കളുടെ വികാരങ്ങൾക്കും താൽപ്പര്യങ്ങൾക്കുമാണ് പ്രാധാന്യമെന്നും, അതിനാലാണ് ധർമേന്ദ്ര പ്രധാൻ രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാൻ ഉയർത്തിപ്പിടിച്ച വ്യക്തിശുദ്ധിയെയും പാർട്ടി നയങ്ങളോടുള്ള പ്രതിബദ്ധതയെയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ പ്രശംസിച്ചു. പൊതുതാൽപ്പര്യം മുൻനിർത്തി സ്ഥാനമൊഴിയാനുള്ള അദ്ദേഹത്തിന്റെ തീരുമാനം മാതൃകാപരമായ പൊതുപ്രവർത്തനത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരെ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപകമായി നടത്തിയ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. നിലവിൽ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകിയിരിക്കുന്നത്.



