ചെന്നൈ: നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിലായിരുന്ന സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ ആശുപത്രി വിട്ടു.
ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നാണ് ആശുപത്രി വിട്ടത്. റഹ്‌മാനെ അഡ്മിറ്റ് ചെയ്ത ചെന്നൈയിലെ അപ്പോളോ ആശുപത്രി പുറത്തുവിട്ട വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നിർജലീകരണം മൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇന്ന് രാവിലെയായിരുന്നു സംഭവം. രാവിലെ ഏഴരയോടെ ആശുപത്രിയിൽ എത്തിച്ച റഹ്‌മാന് ഇസിജിയും എക്കോകാർഡിയോഗ്രാമും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.
റഹ്‌മാന്റെ ആരോഗ്യസ്ഥിതിയിൽ അദ്ദേഹത്തിന്റെ മകൻ എ ആർ അമീൻ പ്രതികരിച്ചിരുന്നു. ‘ഞങ്ങളുടെ എല്ലാ പ്രിയപ്പെട്ട ആരാധകർക്കും, കുടുംബാംഗങ്ങൾക്കും, അഭ്യുദയകാംക്ഷികൾക്കും, നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. നിർജ്ജലീകരണം കാരണം എൻ്റെ പിതാവിന് അൽപ്പം അസ്വസ്ഥത അനുഭവപെട്ടതിനാൽ അദ്ദേഹത്തിന് ചില പതിവ് പരിശോധനകൾ നടത്തി. അദ്ദേഹം ഇപ്പോൾ സുഖമായിരിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി’, എ ആർ അമീൻ സോഷ്യൽ മീഡിയയിൽ കുറിച്ചു