രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന്; അമിത് ഷാ

ദില്ലി:രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സാധ്യമാകില്ല. നമ്മുടെ രാജ്യത്തെയും സംസ്‌കാരത്തെയും മതത്തെയും മനസ്സിലാക്കിത്തരാന്‍ ഒരു വിദേശ ഭാഷയ്ക്കും കഴിയില്ലെന്നും അമിത് ഷാ. ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കാനുളള കേന്ദ്രം നീക്കം ശക്തമാകുന്നതിനിടെയാണ് അമിത് ഷായുടെ വാക്കുകള്‍.

ദില്ലിയില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അഷുതോഷ് അഗ്നി ഹോത്രി എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു അമിത് ഷാ ഇംഗ്ലീഷ് ഭാഷയെ പൂര്‍ണമായും തളളിപ്പറഞ്ഞത്. രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് നാണക്കേടായി തോന്നുന്ന സമൂഹം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ ഭാഷകള്‍ രാജ്യത്തെ സംസ്‌കാരത്തിന്റെ രത്നങ്ങളാണ്. രാജ്യത്തെയും സംസ്‌കാരത്തെയും മതത്തെയും മനസ്സിലാക്കി തരാന്‍ ഒരിക്കലും ഒരു വിദേശഭാഷയ്ക്ക് കഴിയില്ല. പകുതി പാകമായ ഒരു ഭാഷ ഉപയോഗിച്ച് സമ്പൂര്‍ണ ഇന്ത്യയെ മനസ്സിലാക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. വിദേശഭാഷകളിലൂടെ സമ്പൂര്‍ണ ഇന്ത്യ എന്ന ആശയം സാധ്യമാകില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

മോദി സര്‍ക്കാര്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള നീക്കം ശക്തമാക്കുന്നതിനിടെയാണ് ഇംഗ്ലീഷ് ഭാഷയെ തളളിയുളള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന. നിലവില്‍ കേന്ദ്രമന്ത്രിസഭയുടെ 70 ശതമാനം അജണ്ടകളും ഹിന്ദിയിലാണ് തയ്യാറാക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ത്രി ഭാഷാ വിവാദവും വലിയ പ്രതിഷേധത്തിനാണ് ഇടയായത്. തമിഴ്നാട്, കേരളം ഉള്‍പ്പെടെ സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുളള നയത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് അമിത് ഷാ ഇംഗ്ലീഷ് ഭാഷ വേണ്ട, ഹിന്ദി മതി എന്ന നിലപാട് ആവര്‍ത്തിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *