ചിറയിൻകീഴ് കയ്യാങ്കളിയിൽ നടപടി; പാളയം പ്രദീപിനെയും സജ്ജാദിനെയും സസ്‌പെൻഡ് ചെയ്ത് കെപിസിസി

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയെടുത്ത് കെപിസിസി. രമ്യ ഹരിദാസിന്റെ പി എ പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും സസ്‌പെൻഡ് ചെയ്തു. കെപിസിസി അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൈയാങ്കളി പാർട്ടിക്ക് നാണക്കേടായിരിക്കെയാണ് ഇരുവിഭാഗത്തിനും എതിരെ നടപടിയെടുത്തത്.
ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിന്റെ പി എ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പി എയും അടക്കം പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായത്.
വീട് തൊട്ടടുത്താണെന്നും അങ്ങോട്ടേക്ക് പോകാമെന്നും സജ്ജാദ് ക്ഷണിച്ചിട്ടാണ് പോയതെന്നാണ് രമ്യ പ്രതികരിച്ചത്. സംസാരിച്ചിരിക്കെയാണ് സജിത്ത് അടക്കം എട്ടോളം പേരെത്തിയത്. സജിത്ത് മോശമായി സംസാരിച്ചു. തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. തന്റെ കൈ പിടിച്ചുവലിച്ചു. തുടർന്നാണ് ചികിത്സ തേടിയത്. തിരഞ്ഞെടുപ്പ് സാമ്പത്തിക തിരിമറിക്ക് സജിത്തിനെതിരെ പരാതിയുണ്ട്. പാളയം പ്രദീപ് അടക്കം തനിക്ക് നാല് സ്റ്റാഫുണ്ട്. എം പി ആയിരുന്നപ്പോൾ മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും രമ്യ പറഞ്ഞു.
രമ്യയുടെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് സജിത്ത്, സജ്ജാദ് ഉൾപ്പെടെ 14 നേതാക്കൾക്കെതിരെ എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തിരുന്നു. സജിത്തും ഭാര്യയും പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. സജിത്തിനെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. രമ്യ ഹരിദാസ് ചിറയിൻകീഴിൽ സ്ഥാനാർത്ഥിയായത് മുതൽ ഒരു വിഭാഗം എതിർപ്പിലാണ്.



