എൻഎസ്എസ് ആസ്ഥാനത്തെത്തി മന്ത്രി എൻ. ഷംസുദ്ദീൻ; സുകുമാരൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു

കോട്ടയം: എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. മന്ത്രിയെ ഷാൾ അണിയിച്ച് സുകുമാരൻ നായർ സ്വീകരിച്ചു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തുന്നത്.
ഇരുവരും തമ്മിൽ 15 മിനിറ്റ് നേരം കൂടികാഴ്ച നടത്തി. സൗഹൃദപരമായ സന്ദർശനമായിരുന്നുവെന്ന് എൻ ഷംസുദ്ദീൻ പ്രതികരിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് വിഷയങ്ങൾ ചർച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.എൻഎസ്എസ് വിദ്യാഭ്യാസ രംഗത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും വകുപ്പ് മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം സംഘടനകളുടെ നിർദേശങ്ങൾ ആവശ്യമാണെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
അതേസമയം, മുസ്ലീം സമുദായവുമായും ലീഗുമായും അഭിപ്രായഭിന്നതയുണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളോടും ഒരേ സമീപനമാണ് പുലർത്തുന്നതെന്നും അതിൽ കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോടാണെന്നും കൂടികാഴ്ചയ്ക്ക് പിന്നാലെ സുകുമാരൻ നായർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നതിനെതിരെയും ലീഗ് സർക്കാരിനെ നിയന്ത്രിക്കുന്നു എന്നും ജി സുകുമാരൻ നായർ രൂക്ഷവിമർശനമുന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലീഗ് മന്ത്രിയായ എൻ ഷംസുദ്ദീന് എൻഎസ്എസ് ആസ്ഥാനത്ത് ഊഷ്മളമായ സ്വീകരണം ലഭിച്ചത് എന്നതാണ് ഏറെ ശ്രദ്ധേയം.



